കണ്ണൂര്‍: പരിചയക്കാരിക്ക് സ്വര്‍ണവും പണവും വായ്പനല്‍കി വഞ്ചനയ്ക്കിരയായ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നിന്നും നീതിലഭിക്കുന്നില്ലെന്നു വീട്ടമ്മയുടെ പരാതി. തന്നെ പെണ്‍ഗുണ്ടയായി ചിത്രീകരിച്ചു പണവും സ്വര്‍ണവും കടംവാങ്ങിയ സ്ത്രീയും ഇവരെ സഹായിക്കുന്ന വ്യാജ അഭിഭാഷകനും വേട്ടയാടുകയാണെന്നും ഇവര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിനാല്‍ തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും താവക്കര ഒയാസിസ് അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പി.സി റസിയ കണ്ണൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇതിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെകടർ വിനു മോഹന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ പരാതിയുമായി ടൗണ്‍ സ്റ്റേഷനില്‍ ചെന്നാല്‍ സി. ഐ മുഖം കൊണ്ടു ഗോഷ്ഠി കാണിക്കുകയും പരാതി കൈക്കൊണ്ടു തട്ടികളിക്കുകയുമാണെന്ന് റസിയ ആരോപിച്ചു. നിന്റെയൊന്നും പരാതിവാങ്ങാനല്ല ഞാനിവിടെ ഇരിക്കുന്നതെന്നും തനിക്കിവിടെ വേറെ പണിയുണ്ടെന്നുംതാന്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിക്ക് പോയി പരാതികൊടുക്കൂവെന്നാണ് സി. ഐ പറയുന്നതെന്നും റസിയ ആരോപിച്ചു. തനിക്ക് മാത്രമല്ല കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തുന്ന മിക്ക സ്ത്രീകളോടും സി. ഐ അപമര്യാദയായാണ് പെരുമാറുന്നത്. പൊലിസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ താന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ടുപരാതി നല്‍കുമെന്നും റസിയ പറഞ്ഞു.
നേരത്തെ തോട്ടട അമ്മുപറമ്ബില്‍ താമസിക്കുന്ന കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിയായ സീനത്തിനാണ് നാലുലക്ഷം രൂപയും അഞ്ചുപവനും വായ്പയായി കൊടുത്തത്. ഇവര്‍ക്ക് സഹകരണബാങ്കിലുണ്ടായ വായ്പ പുതുക്കാനാണ് അടുത്ത പരിചയമുള്ളതു കൊണ്ടു പണം കൊടുത്തു സഹായിച്ചത്. വായപ പുതുക്കിപത്തുലക്ഷം രൂപ വീണ്ടുമെടുത്താല്‍ തന്റെ ബാധ്യത തീര്‍ക്കുമെന്നു പറഞ്ഞിരുന്നു. തന്റെ ഫ്ളാറ്റില്‍ വന്നാണ് സ്വര്‍ണം വാങ്ങിയത്. പണം വായ്പയായി നല്‍കിയത് ബാങ്ക് അക്കൗണ്ടുവഴിയാണ്. ഇതിനൊക്കെ കൃത്യമായ തെളിവുകളുണ്ട്.
എന്നാല്‍ തനിക്കു സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഇവര്‍ കൊടുത്ത പണവും തിരിച്ചു നല്‍കിയില്ലെന്നും ഇതു ചോദിക്കാന്‍ ചെന്ന തന്നെ പള്ളിക്കുന്നിലെ അഭിഭാഷകനായ അജിത്തുമായി ചേര്‍ന്നു വീടാക്രമിച്ചുവെന്നു പറഞ്ഞു കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തത്. ഈ കേസില്‍ താന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ഭജാമ്യം നേടിയിട്ടുണ്ട്. ഇതിനു ശേഷം സീനത്തിനു വേണ്ടി അഡ്വ. അജിത്ത് തന്നെ നിരന്തരം വ്യക്തിപരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും മാനഹാനി വരുത്തുന്ന വിധത്തില്‍ കുപ്രചരണം നടത്തുകയാണെന്നും റസിയ ആരോപിച്ചു.
ഹൈക്കോടതിയില്‍ അഭിഭാഷനാണെന്നു പറഞ്ഞു ആളുകളെ വഞ്ചിക്കുകയാണ് പള്ളിക്കുന്ന് സ്വദേശിയായ അജിത്ത് കുമാര്‍. ഇയാള്‍ വ്യാജവക്കീലാണെന്ന പരാതിയെ തുടര്‍ന്ന് വക്കീല്‍ ഓഫീസ് ഒരിക്കല്‍ പൊലിസ് പൂട്ടിച്ചതാണ്. നിരവധിതട്ടിപ്പുകളാണ് ഇയാള്‍ നടത്തുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു ആളുകളില്‍ നിന്നും പണപിരിവ് നടത്തുന്നുണ്ട്. തന്റെ ഫ്ളാറ്റില്‍ കയറിവന്നു ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടെന്നും റസിയ ആരോപിച്ചു. താന്‍ തനിച്ചാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. ഭര്‍ത്താവ് സൗദി അറേബ്യയിലും മകന്‍ വിദേശത്തും ജോലി ചെയ്യുകയാണ്.
മകള്‍ ഉപരിപഠനത്തിനായി വിദേശത്താണുള്ളത്. മക്കളുടെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ടു തനിക്ക് സാമ്ബത്തിക ബാധ്യതകളുണ്ട്. വാങ്ങിയ പണം തിരിച്ചു നല്‍കാതെ സീനത്ത് അജിത്ത് കുമാറിന്റെ ഒത്താശയോടെ താന്‍ അവരുടെ വീട്ടില്‍ പോയി ഗുണ്ടായിസം കാണിച്ചുവെന്നും കണ്ണൂര്‍ നഗരത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെ ഇതിനായി ഉപയോഗിച്ചുവെന്നും വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. സ്വന്തം കാറില്‍ ഗുണ്ടകളെ കൂട്ടിക്കൊണ്ടു പോയി ഇവര്‍ താമസിക്കുന്ന തോട്ടട അമ്മുപറമ്ബിലെ വീട്ടില്‍ രാത്രിയില്‍ പോയി ഗുണ്ടായിസം കാണിച്ചുവെന്നാണ് സീനത്ത് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ തന്റെ കൂടെയാത്ര ചെയ്യുകയും താനുമായി നല്ല അടുപ്പമുള്ളതു കൊണ്ടുമാത്രമാണ് സീനത്തിന് പണം വായ്പയായി നല്‍കിയത്. എന്നാല്‍ തനിക്കൊരു ബുദ്ധിമുട്ടുവന്നപ്പോള്‍ കൊടുത്ത പണം തിരിച്ചു നല്‍കാതെ തന്നെ വ്യാജപ്രചരണങ്ങളും കള്ളക്കേസുകളുമായി വേട്ടയാടുകയാണെന്ന് റസിയ ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സതീഷ്‌കുമാര്‍ പാമ്ബന്‍,സൗമി മട്ടന്നൂര്‍ എന്നിവരും പങ്കെടുത്തു.