ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പരാമര്‍ശത്തിലൂടെ ഇതിന് കൂടുതല്‍ ശക്തി പകരുകയും ചെയ്തു. മേഖലകളുടെ അതിര്‍ത്തികള്‍ പ്രധാനമന്ത്രി ഭേദിച്ചു. അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആള് എന്ന നിലയിലല്ലെന്നും അണ്ണാമലൈ വ്യക്തമാക്കുകയും ചെയ്തു.
‘അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി തമിഴ്നാട്ടില്‍ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഞാന്‍ പലയിടങ്ങളിലും ചെല്ലുമ്ബോള് ജനങ്ങള്‍ ഇക്കാര്യം ചോദിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് മോദി മത്സരിക്കുകയാണെങ്കില്‍ തമിഴരില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും. രാമനാഥപുരത്തുനിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം കേള്‍ക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളില്‍ പോലും ഇതു സജീവ ചര്‍ച്ചയാണ്’- അണ്ണാമലൈ പറയുന്നു.
ജാതി,തമിഴ് വികാരമാണ് തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ സാധാരണ പരിഗണിക്കുന്നതെങ്കിലും മോദി മത്സരിച്ചാല്‍ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് പ്രാദേശിക ബി ജെ പി നേതാക്കളും പറയുന്നത്. എന്നാല്‍ മോദി മത്സരിക്കാന്‍ തമിഴ്നാട്ടില്‍ എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാര്‍ട്ടി ദേശീയ നേതാക്കള്‍ നല്‍കിയിട്ടില്ല. എങ്കിലും ദക്ഷിണേന്ത്യൻ സാന്നിധ്യം വർദ്ധിപ്പിക്കാൻ ബിജെപി അണിയറയിൽ ഒരുത്തുന്നത് വൻ പദ്ധതികൾ ആണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിലും ബിജെപി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാർട്ടിക്ക് വലിയ സ്വീകാര്യതയുള്ള മണ്ഡലങ്ങളിൽ ഏതെങ്കിലും നിന്ന് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ അല്ലെങ്കിൽ എസ് ജയശങ്കർ എന്നിവരിൽ ഒരാൾ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിഹ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി അദ്ദേഹത്തെയും മത്സര രംഗത്ത് ഇറക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കിൽ തൃശ്ശൂരിൽ നിന്നാകും എന്നാണ് റിപ്പോർട്ടുകൾ.