മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കമ്ബാര്‍ട്ട്‌മെന്റിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ച റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനിതാ ഡോക്ടര്‍ക്ക് ജാമ്യം. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയ്ക്കാണ് ജാമ്യം ലഭിച്ചത്. കൊല്ലം റെയില്‍വേ പോലീസാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു സംഭവം.

മാവേലിക്കരയില്‍ നിന്നാണ് ഡോ. ബെറ്റി ട്രെയിനില്‍ കയറിയത്. ട്രെയിന്‍ ശാസ്താംകോട്ട പിന്നിട്ടതോടെ ബെറ്റിയും മുന്‍സീറ്റിലെ യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ബെറ്റി ചോദ്യംചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്ന് ബെറ്റി പറഞ്ഞപ്പോള്‍, സഹിക്കാന്‍ പറ്റാത്തവര്‍ കാറില്‍ യാത്രചെയ്‌തോളൂ എന്നായിരുന്നു മുന്‍സീറ്റ് യാത്രക്കാരന്റെ മറുപടി. പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ സഹയാത്രികര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കമ്ബാര്‍ട്ട്‌മെന്റിലെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം. ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ഡോക്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. പോലീസുകാരനെതിരേ മോശമായി പെരുമാറിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

തനിക്കേതിരെയുള്ള ആരോപണങ്ങളെല്ലാം ഡോ. ബെറ്റി നിഷേധിച്ചു. ഡോക്ടറാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസോ സഹയാത്രികരോ ഇത് മാനിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.സംഭവങ്ങളെല്ലാം താനും എതിര്‍കക്ഷികളും ഫോണില്‍ ചിത്രീകരിച്ചിരുന്നു. റെയില്‍വേ പോലീസുകാര്‍ തന്റെ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പുറത്തേക്ക് പോയത്. നഷ്ടം സംഭവിച്ച പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങിനല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും ഡോക്ടര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക