റൂജാ ഇഗ്നാട്ടോവയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? സാമ്ബത്തിക തട്ടിപ്പിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെ മുതലാളിമാര്‍ കോടികളുമായി മുങ്ങിയതിന്റെയും നിറം പിടിപ്പിച്ച കഥകളുടെ ഇപ്പോഴത്തെ ട്രെന്റില്‍ പ്രവീണ്‍ റാണമാരുടെ രാജ്ഞിയെന്ന് വേണമെങ്കില്‍ റൂജയെ വിളിക്കാം. എഫ്.ബി.ഐ. യുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുള്ള റൂജ മുങ്ങിയത് 4 ബില്യണ്‍ ഡോളറുമായിട്ടാണ്. ഇന്ത്യന്‍ കണക്കില്‍ പറഞ്ഞാല്‍ ഏകദേശം 31,580 കോടി രൂപ.

ലോകത്തുടനീളമുള്ള അനേകം നിക്ഷേപകരുടെ പണവുമായിട്ടാണ് റൂജ മുങ്ങിയത്. 2014 ലായിരുന്നു റൂജ തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ ബിറ്റ്‌കോയിന് എതിരാളിയായി വണ്‍ കോയിന്‍ എന്ന ഒരു കമ്ബനി തുടങ്ങുന്നതായി വിശ്വസിപ്പിച്ച്‌ ലോകത്തുടനീളമുള്ള നിക്ഷേപകരില്‍ നിന്നുമാണ് പണം തട്ടിയത്. 2017 ല്‍ വിമാനത്തില്‍ ബള്‍ഗേറിയയിലെ സോഫിയയിലേക്ക് പോയതിന് ശേഷം ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016 ല്‍ ലണ്ടനിലെ വെംബ്‌ളി അരീനയിലാണ് റൂജയെ അവസാനമായി പൊതുവേദിയില്‍ ആള്‍ക്കാര്‍ കണ്ടത്. മുങ്ങിയതോടെ അമേരിക്കന്‍ അധികൃതര്‍ റൂജയ്ക്ക് എതിരേ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ ഒരു വിവരങ്ങളും ഇല്ലാത്തതിനാല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഇവരെ കണ്ടെത്താന്‍ പാടുപെടുകയാണ്. കാണാതായതിന് പിന്നാലെ ഇവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എഫ് ബി ഐ. 259 പേരുള്ള മോസ്റ്റ് വാണ്ടഡുകളുടെ പട്ടികയില്‍ വനിതകളായ 11 പേരില്‍ ഒരാളാണ് റൂജ. ടോപ്പ് ടെന്നിലുള്ള ഏക വനിതയും.

2017 ഒക്‌ടോബര്‍ 25 നായിരുന്നു റൂജയെ എല്ലാവരും അവസാനമായി കണ്ടത്. ബള്‍ഗേറിയയിലെ സോഫിയയില്‍ നിന്നും ഗ്രീസിലെ ഏതന്‍സിലേക്കുള്ള യാത്രയിലായിരുന്നു. അതിന് ശേഷം ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇവര്‍ ജര്‍മ്മനിയിലേക്ക് പോയിരിക്കാമെന്നും അവിടെ നിന്നും ജര്‍മ്മന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ യുഎഇ ലേക്കും പോയിരിക്കുമെന്ന് കരുതുന്നു. ബള്‍ഗേറിയ, ജര്‍മ്മനി, റഷ്യ, ഗ്രീസ്, കിഴക്കന്‍ യൂറോ എന്നിവിടങ്ങളിലെല്ലാം പോയിരിക്കാമെന്നും എഫ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇഗ്നാട്ടോവ സ്വന്തം സുരക്ഷാഭടന്മാരുമായിട്ടായിരിക്കാം കറക്കമെന്നും പ്ലാസ്റ്റിക് സര്‍ജറി പോലെ തന്റെ രൂപം തന്നെ മാറ്റുന്ന മറ്റു കാര്യങ്ങള്‍ ചെയ്തിരിക്കാമെന്നും പറയുന്നു. എഞ്ചിനീയറായ പിതാവിനും അദ്ധ്യാപികയായ മാതാവിനും ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മ്മന്‍ പൗരത്വമുള്ളയാളാണ് ഇഗ്നട്ടോവ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും യൂറോപ്യന്‍ നിയമവും പാസ്സായി. അന്താരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി ആന്റ് കമ്ബനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക