ജോസ് കെ മാണിയുടെ രാഷ്ട്രീയ പകപോക്കലും പ്രതികാര ബുദ്ധിയും, അസഹിഷ്ണുതയുടെ രാഷ്ട്രീയവും ആണ് ഇപ്പോൾ പാലായിലെ സജീവ ചർച്ച. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നിർദ്ദേശിച്ച വ്യക്തിയെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കുവാൻ ജോസ് കെ മാണി നടത്തിയ കരു നീക്കങ്ങളും ഇതുമൂലം സ്ഥാനം നഷ്ടപ്പെട്ട ബിനു പുളിക്കണ്ടം ഉയർത്തിയ പരസ്യ വിമർശനവുമെല്ലാം ആണ് ഇതിന് കാരണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്കെതിരെ ചാനൽ ചർച്ചകളിൽ രൂക്ഷ വിമർശനം ഉയർത്തിയ നേതാവാണ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ. മുൻപ് കെഎം മാണിയുടെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനും, യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനും, ജില്ലാ പഞ്ചായത്ത് അംഗവും കരൂർ പഞ്ചായത്ത് പ്രസിഡണ്ടും ഒക്കെയായി തിരഞ്ഞെടുക്കപ്പെട്ട് കേരള കോൺഗ്രസ് പാർട്ടിയിലെ ശ്രദ്ധേയനായ യുവ നേതാവായിരുന്ന മഞ്ഞക്കടമ്പൻ ജോസ് കെ മാണി പിജെ ജോസഫ് പോരിൽ പാർട്ടി പിളർന്നപ്പോൾ ജോസഫിനൊപ്പം നിലപാടെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സജി മഞ്ഞക്കടമ്പൻ ജോസ് കെ മാണിക്ക് എതിരെ ഉയർത്തിയ വിമർശനങ്ങളോട് ഭീഷണിയുടെ സ്വരത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതികരിക്കുന്നത്. ക്ഷമയുടെ പരിധി കഴിഞ്ഞാൽ കായികമായി നേരിടും എന്ന ഭീഷണിയാണ് ജോസ് വിഭാഗം പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ടോബിൻ കെ അലക്സ് ഫേസ്ബുക്കിലൂടെ മഞ്ഞകടമ്പന് എതിരെ ഉയർത്തിയിരിക്കുന്നത്. ശക്തമായ വിമർശനങ്ങൾ ജോസ് കെ മാണിക്ക് എതിരെ ഉയർത്തുന്നവരെ വ്യക്തിഹത്യ ചെയ്ത് താറടിക്കുന്ന കേരള കോൺഗ്രസ് ശൈലി സജി മഞ്ഞകടമ്പനെതിരെ ഫലപ്രദമാകാതെ വന്നപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയർത്തുന്നത് എന്നതാണ് ശ്രദ്ധേയം.
ശക്തമായ വിമർശനങ്ങൾ ജോസ് കെ മാണിക്ക് എതിരെ ഉയർത്തുന്നവരെ വ്യക്തിഹത്യ ചെയ്ത് താറടിക്കുന്ന കേരള കോൺഗ്രസ് ശൈലി സജി മഞ്ഞകടമ്പനെതിരെ ഫലപ്രദമാകാതെ വന്നപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയർത്തുന്നത് എന്നതാണ് ശ്രദ്ധേയം. ചാനൽ ചർച്ചകളിൽ ജോസ് കെ മാണിക്ക് എതിരെ ഉയർത്തുന്ന വിമർശനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വഴി നടത്തിക്കില്ല എന്നാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം:
പാർട്ടിയോട് ചേർന്ന് നിന്ന് ചെറുപ്രായത്തിൽ പല സ്ഥാനങ്ങളും നേടി, പാർട്ടിയുടെ പേരിൽ അനധികൃത്മായി നേട്ടങ്ങൾ ഉണ്ടാക്കി ഒടുവിൽ പാർട്ടിയെ ചതിച്ചു മറ്റു സ്ഥലങ്ങളിൽ ചേക്കേറി ഇപ്പൊ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന പാലയിലെ ചില നേതാക്കൾ ഉണ്ട്. കേരളാ കോൺഗ്രസ് എം പാർട്ടിയുടെ വാർത്തകൾ വരുമ്പോൾ ചാനലിൽ വിളിച്ചു അങ്ങോട്ട് ചർച്ചയിൽ പങ്കെടുക്കാം എന്ന് പറഞ്ഞു വലിഞ്ഞു കേറി ചെല്ലുന്നത് ആണ് അവരുടെ ഹോബി ഇപ്പോൾ. ചാനൽ ചർച്ചയിൽ പോയി വായിൽ തോന്നുന്ന സകല മാലിന്യവും പുറത്തു എടുക്കുന്ന, വിസർജ്യ തുല്യമായ വാ ഉള്ള ഇവരുടെ കൂടെ ആണല്ലോ കുറെ നാൾ ഒരുമിച്ചു പ്രവർത്തിച്ചത് എന്നോർക്കുമ്പോൾ ജാള്യത ആണ് തോന്നുന്നത്.
മാണി സാർ പഠിപ്പിച്ച രാഷ്ട്രീയ സംസ്ക്കാരം ഉണ്ട്. മാന്യതയുടെ, മര്യാദയുടെ സംസ്ക്കാരം. അത് ഞങ്ങൾ ഇന്നും എന്നും ഞങ്ങൾ മുറുകെ പിടിക്കുന്നത് കൊണ്ട് ഇത്തരക്കാർക്ക് ഇനിയും പാലായുടെ വഴികളിൽ സുഗമമായി സഞ്ചരിക്കാം. എന്നാലും ഒരു പരിധി കഴിഞ്ഞാൽ ആ നിയന്ത്രണ രേഖ മറികടക്കാൻ മടിക്കില്ല എന്ന് ഈ അവസരത്തിൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ടോബിൻ കെ അലക്സ്
പ്രസിഡന്റ്
കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം