വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വളരെ ഇന്റലിജന്റും, തന്നെ പറ്റി നന്നായി സ്‌നേഹിക്കുന്നവളുമായ ഒരാളെയാണ് താന്‍ ജീവിത പങ്കാളിയായി പരിഗണിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ശരിയായ ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അവളെ വിവാഹം കഴിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. അങ്ങനെയൊരാള്‍ വരാനുണ്ടെങ്കില്‍ തീര്‍ച്ചയായും വരും. അത് നല്ല കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.
എന്താണ് പ്രശ്‌നമെന്നാല്‍, എന്റെ മാതാപിതാക്കളുടേത് ശരിക്കുമൊരു പ്രണയ വിവാഹമായിരുന്നു. അവര്‍ തമ്മില്‍ അഗാധമായി പ്രണയിച്ചിരുന്നു. അതുകൊണ്ട് എനിക്ക് മുന്നിലുള്ള ടാസ്‌ക് വളരെ വലുതാണെന്നും രാഹുല്‍ പറഞ്ഞു.അതേസമയം രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളിലും രാഹുല്‍ നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന വേളയിലാണ് രാഹുല്‍ ഈ അഭിമുഖം നല്‍കിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല ഒരുപാട് മെച്ചപ്പെടാനുണ്ട്.ഇതിനുള്ള ശ്രമങ്ങളാണ് താന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം തന്നെ ചെയ്യുകയെന്നും രാഹുല്‍ വെളിപ്പെടുത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും, ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം താന്‍ ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇഷ്ട ഭക്ഷണങ്ങൾ
മാംസാഹാരമാണ് കൂടുതല്‍ ഇഷ്ടം. ചിക്കന്‍ ടിക്കയാണ് പ്രിയ ഭക്ഷണം. സീക്ക് കബാബ്, പ്ലെയിന്‍ ഓംലറ്റ്, എന്നിവ കഴിക്കാറുണ്ട്. നിത്യേന രാവിലെ ഒരു കപ്പ് കാപ്പി കഴിക്കാറുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി.താന്‍ ഉറങ്ങുന്ന കിടക്കയ്ക്ക് സമീപം ഒന്നും വെക്കാറില്ല. എന്നാല്‍ ഡ്രോയറില്‍ പാസ്‌പോര്‍ട്ട്, ഡോക്യുമെന്റുകള്‍, രുദ്രാക്ഷം, പേഴ്‌സ്, ഫോണ്‍ എന്നിവ വെക്കാറുണ്ട്.ദില്ലിയില്‍ മോട്ടി മഹല്‍, സാഗര്‍, സ്വാഗത്, ശരവണ ഭവന്‍ എന്നിവ പ്രിയ റെസ്റ്റോറന്റുകളാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ലണ്ടനില്‍ കണ്‍സള്‍ട്ടിങ് കമ്ബനിയുടെ ഭാഗമായിരുന്നു. 3000 പൗണ്ടാണ് തനിക്ക് ശമ്ബളമായി ലഭിച്ചത്. വെറും 25 വയസ്സായിരുന്നു അന്ന് തനിക്കെന്നും രാഹുല്‍ പറഞ്ഞു.