മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി സമ്ബത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. 2021 സെപ്റ്റംബര്‍ 15ന് നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോൾ ആണ് ക്യാബിനറ്റ് റാങ്ക് നൽകി കേരളം കെ വി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത്. മറുകണ്ടം ചാടി വന്ന രാഷ്ട്രീയ നേതാവിന് അഭയം നൽകുവാൻ പൊതുജനാവിലെ പണം ധൂർത്തടിക്കുന്ന പ്രവണതയാണ് കേരളത്തിലെ സർക്കാരിനുള്ളത് എന്ന വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ശമ്പളവും ആനുകൂല്യങ്ങളുമായി ക്യാബിനറ്റ് റാങ്ക് ഉള്ളവർക്ക് ലഭ്യമാക്കേണ്ടി വരുന്നത്.