മലയാളി വിദ്യാര്‍ത്ഥിനിയെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച് മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ബെംഗളൂരു- പുതുച്ചേരി ഔട്ടര്‍ റിങ് റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചു നില്‍ക്കെ തൊട്ടടുത്ത് മദ്യപിച്ചിരുന്നവര്‍ ഇവരെ വളയുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയവര്‍ കാമുകനെ ആക്രമിച്ച ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ആറു പേരും മാറി മാറി പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളുടെ കയ്യില്‍നിന്ന് രക്ഷപ്പെട്ട ആണ്‍സുഹൃത്താണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിടെ കൂട്ടാളികള്‍ വിമല്‍ കുമാര്‍ എന്ന് വിളിച്ചു എന്ന വിവരമാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സഹായകമായിത്. വിമല്‍ കുമാര്‍( 25) എന്നയാളെ അറസ്റ്റു ചെയ്ത പൊലീസ് പിന്നാലെ ഇയാളുടെ കൂട്ടാളികളായ മണികണ്ഠന്(22), ശിവകുമാര്‍(20), വിഗ്നേഷ് (22), തെന്നരശ്(23) എന്നിവരെയും അറസ്റ്റു ചെയ്തു.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
കേസില്‍ പ്രതികളായ അഞ്ചുപേരെയും പോലീസ് പിടികൂടിയിരുന്നു. ആറാമത്തെ പ്രതിയെ ഞായറാഴ്ച രാവിലെയും പിടികൂടി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പ്രതികളുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
മുന്‍പ് പത്തിലധികം പേരെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ചാണ് വീഴ്ത്തിയത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.