സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്ബില്‍ പിടിച്ചു നിര്‍ത്തി ചിത്രം പകര്‍ത്തിയ വൈദികനും കൂട്ടുകാരനും പിടിയില്‍. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമുമാണ് തമിഴ്നാട്ടിലെ ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെ ഫാ.ഷെല്‍ട്ടണ്‍ വരയാടിന്റെ ഇരു കൊമ്ബുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു സഞ്ചാരി ഈ രംഗം പകര്‍ത്തി തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ചിത്രം ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വരയാടിനെ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്ത സംഭവം മറ്റൊരാള്‍ പകര്‍ത്തി തമിഴ്‌നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും വലിയ പ്രശ്‌നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്‍പാറയില്‍ നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ മടങ്ങുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് രാജാക്കാട് നിന്ന് ഫാ. ഷെല്‍ട്ടണെയും ജോബി അബ്രഹാമിനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്ബര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച്‌ മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച്‌ നില്‍ക്കുന്നത് ഫാദര്‍ ഷെല്‍ട്ടണ്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്ബത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക