ഗ്വാളിയോര്‍ : ബലാത്സംഗം ചെയ്ത യുവാവിനോടുള്ള മകളുടെ പ്രണയത്തെ എതിര്‍ത്ത അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകളും യുവാവും. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിക്കുന്ന കൊലപാതകം.അമ്മയെ കഴുത്ത് ഞെരിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും അറസ്റ്റിലായി.17 കാരിയായ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
മധ്യപ്രദേശിലെ ഭിന്ദില്‍ സ്വദേശിയായ മമ്ത കുശ്വാഹ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നേരത്തെ, തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ചെറുപ്പക്കാരനുമായി ചേര്‍ന്നാണ് ഈ പെണ്‍കുട്ടി അമ്മയെ വധിച്ചത്. ആ സംഭവത്തില്‍ ജയിലിലായിരുന്ന ഇയാള്‍ ഈയടുത്താണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി ഫോണ്‍ വഴി ബന്ധപ്പെട്ടു. അതിനുശേഷം, ഇരുവരും തമ്മില്‍ പ്രണയത്തിലായി. തുടര്‍ന്നാണ്, അമ്മ എതിര്‍പ്പുമായി രംഗത്തു വന്നതെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ എതിര്‍പ്പ് രൂക്ഷമായതോടെ കാമുകന്റെ സഹായത്തോടെ മകള്‍ അമ്മയെ കൊല ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുന്‍പൊരിക്കല്‍ ഇവരുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കഴിഞ്ഞമാസമാണ് ജയില്‍ മോചിതനായത് . ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.ഇയാളുമായി പ്രണയത്തിലായ പെണ്‍കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. എന്നാല്‍ അമ്മ ആ ബന്ധത്തെ അവര്‍ എതിര്‍ത്തു. ഇതില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഗ്വാളിയോറിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയും അമ്മയും തനിച്ചായിരുന്നു താമസം. ഇതറിയാമായിരുന്ന കാമുകന്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അമ്മയെ ആദ്യം കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അവരെ കുത്തി കൊലപ്പെടുത്തി. മമ്തയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതായാണ് സ്ഥലത്ത് പരിശോധനക്കായി എത്തിയ പൊലീസ് പറഞ്ഞത്.
മരിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം ഇവര്‍ മമ്തയുടെ ശരീരം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് രാത്രി മുഴുവന്‍ അവര്‍ ഇരുവരും അവിടെ താമസിച്ചു. നേരം പുലര്‍ന്നപ്പോള്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുടമസ്ഥനാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നും മമ്തയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.