ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ആയിരുന്നു രശ്മി രാജ്.
കോട്ടയം തെള്ളകത്തെ മലപ്പുറം കുഴിമന്തി റസ്റ്ററന്റില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധ ഏറ്റിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച രശ്മി ഉള്‍പ്പെടെ 21 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇരുപതിലധികം ആളുകള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം പുറത്തുവരുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നേരത്തെയും ഈ ഹോട്ടലിനെതിരെ ഭക്ഷ്യവിഷബാധ പരാതി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സുഹൃത്തും കുടുംബവും ആശുപത്രിയില്‍ പ്രവേശിച്ചിരുന്നതായി ശ്രീജിത്ത് മോഹന്‍ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിരവധി പേര്‍ക്ക് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം സംക്രാന്തിയിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങി കഴിച്ച കുമാരനല്ലൂര്‍, നട്ടാശ്ശേരി ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.