ഇടുക്കിയില്‍ പുതുവത്സര ദിനത്തില്‍ കൂട്ടത്തല്ല്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമാ ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കളമശ്ശേരി എച്ച്‌എംടി കോളനി സ്വദേശികളും മൂന്നാറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
കളമശ്ശേരിയില്‍ നിന്നെത്തിയ നാലംഗം സംഘം മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷനിലെ അജിത്തുമായി വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കള്‍ ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു. ചെറിയ സംഘര്‍ഷത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ അവിടെനിന്നു പോയി. ഇതിനു ശേഷം വിനോദ സഞ്ചാരികള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഈ സമയം പത്തോളം വരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ സംഘമായെത്തി സഞ്ചാരികളെ ആക്രമിക്കുകയായിരുന്നുവെന്ന് മൂന്നാര്‍ സിഐ മനേഷ് പൗലോസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഹോട്ടലിന്‍റെ ചില്ലുകളും ഉപകരണ്‍ങ്ങളും അക്രമികള്‍ അടിച്ചു തകർക്കുകയും ചെയ്തു.
ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. കൂട്ടത്തല്ല് നടക്കുന്നതറിഞ്ഞ് മൂന്നാര്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാലു പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം രണ്ടു കേസുകളാണ് മൂന്നാര്‍ പോലീസെടുത്തിരിക്കുന്നത്. ഇതില്‍ മൂന്നാര്‍ ലക്ഷ്മി സ്വദേശികളായ അജിത് കുമാര്‍, വിശ്വ, സുധാകരന്‍, കളമശ്ശേരി എച്ച്‌എംടി കോളനി സ്വദേശികളായ അഫ്രീദ് അഹമ്മദ്, മുഹമ്മദ് ബിലാല്‍, ഹാഫിസ്, ആഷിക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.