ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത്. 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക. ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പുതുവർഷ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ അനുസ്മരിച്ചു.
ബുധനാഴ്ച വത്തിക്കാനിലെ മാത്തർ എക്ലേസിയ സന്യാസ ആശ്രമത്തിൽ ബനഡിക്ട് പാപ്പായെ സന്ദർശിച്ച ഫ്രാൻസിസ് പാപ്പാ, ലോകമെങ്ങുമുള്ള വിശ്വാസികളോട് പരിശുദ്ധ പിതാവിനുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മുറിയിൽ നടത്തിയ പ്രത്യേക കുർബാനയിൽ പങ്കുകൊണ്ട ബനഡിക്ട് പാപ്പാ ശനിയാഴ്ച രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) ആണ് കാലം ചെയ്തത്.
ചുവപ്പ്, സ്വർണനിറങ്ങളിലുള്ള ആരാധനാ വസ്ത്രങ്ങൾ ധരിച്ച ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരത്തിന്റെ ചിത്രം വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടു. മാത്തർ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു രാവിലെ സ്വകാര്യമായാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുക.