പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 മുതല് എട്ടുവര്ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പായാണ്. 2005 – 2013 വരെ കാലയളവില്‍ മാര്‍പ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തല്‍സ്ഥാനത്തു നിന്നും രാജിവച്ചു.
2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ് 7ന് സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്ബരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്‍റ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
എഴുപത്തെട്ടാം വയസില്‍ മാര്‍പ്പാപ്പയായ ബെനെഡ്കിട് പതിനാറാമന്‍ ക്ലമന്‍റ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജര്‍മ്മനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ മാര്‍പ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകള്‍ വശമുള്ള മാര്‍പ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.