തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സ്വദേശി സുബീഷാണ് പിടിയിലായത്. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞായിരുന്നു തട്ടിപ്പ്. ആനി ഫിലിപ്, സിന്ധു തുടങ്ങിയ വ്യാജ അക്കൗണ്ടുകൾ വഴി സുബീഷ് സ്ത്രീകളുമായി പരിചയപ്പെടുകയും അവരുടെ കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് നഗ്നഫോട്ടോകളും വിഡിയോകളും വാങ്ങുകയുമായിരുന്നു.
പ്രശ്നമങ്ങൾ പരിഹരിക്കാൻ നഗ്നപൂജ നടത്തണമെന്ന് വിശ്വസിപ്പിച്ചാണ് ചിത്രങ്ങളും വിഡിയോകളും കൈക്കാലാക്കുക. എന്നാല്‍ യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് സുബീഷ് ചെയ്തിരുന്നത്. നെയ്യാര്‍ഡാം സ്വദേശിനിയായ യുവതിയുമായി ചാറ്റ് ചെയ്യുകയും ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്.
എന്നാല്‍ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയാണ് പ്രതി ചെയ്തത്. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ശില്‍പ ഐപിഎസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പൊലീസ് സൂപ്രണ്ട് വിജുകുമാര്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രതീഷ് ജി എസ്, സബ് ഇന്‍സ്പെക്ടര്‍ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, അദീന്‍ അശോക്, ബീന എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.