ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേയ്ക്കെതിരെ കേരള കോണ്‍ഗ്രസ് – എം രംഗത്ത്. ഉപഗ്ര സര്‍വേ പ്രായോഗികമല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചു. സര്‍വേ റിപ്പാര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച ആശങ്ക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിലുള്ള രേഖകളിലെ അവ്യക്തതകള്‍ നീക്കണമെന്നും പഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ തുടർച്ചയായി പരസ്യ നിലപാടുകളുമായി ജോസ് കെ മാണി രംഗത്തുവരുത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും കൗതുകമായി തീർന്നിട്ടുണ്ട്. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ നിലപാടിനെ തള്ളിക്കൊണ്ട് ജോസ് കെ മാണി നേരത്തെ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബഫർ സോണിലുള്ള എതിർപ്പും പരസ്യമാക്കിയിരിക്കുന്നത്.
കേരള കോൺഗ്രസിനെ ആശങ്ക പെടുത്തി ക്രൈസ്തവ വോട്ട് ബാങ്കുകളിൽ നഷ്ടപ്പെടുന്ന സ്വാധീനം: പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് ആയ ക്രൈസ്തവ സമൂഹത്തിനിടയിൽ നഷ്ടപ്പെടുന്ന സ്വാധീനമാണ് ജോസ് കെ മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഇത്തരം പരസ്യ നിലപാടുകൾക്ക് പ്രേരിപ്പിക്കുന്നത് എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. മധ്യതിരുവിതാംകൂറിലെ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസുകളിൽ ശശി തരൂരിന് ലഭിച്ച ഊഷ്മളമായ സ്വീകരണം തരൂർ കോൺഗ്രസ് നേതൃത്വത്തിൽ എത്തിയാൽ കോൺഗ്രസിനുള്ള പിന്തുണയായി മാറും എന്ന ചിന്തയും കേരള കോൺഗ്രസിന് ആശങ്ക ഉണർത്തുന്നുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ജോസ് കെ മാണിയെ മുൻനിർത്തിയാണ് കോൺഗ്രസിന് നേരിടുവാൻ പിണറായി വിജയൻ കരുക്കൾ നീക്കിയിട്ടുള്ളത്. എന്നാൽ പിണറായി സർക്കാരിനുള്ള മോശം പ്രതിച്ഛായയും, പാർട്ടിക്കുള്ളിൽ പോലും കുറഞ്ഞുവരുന്ന പിണറായിയുടെ സ്വാധീനവും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പോലും ജോസ് കെ മാണി പരസ്യ വിമർശനം ഉയർത്തുന്നത്. ഇടതുമുന്നണിയിൽ നിന്ന് അകലുവാൻ തക്കതായ ഒരു കാരണം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ആരംഭം ആണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.