തിരുവനന്തപുരം: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ നിരന്തരം സിനിമ എടുക്കുന്ന നിര്‍മ്മാതാക്കളെ കേന്ദ്രീകരിച്ചാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ലിസ്റ്റന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ ഇന്‍ക്സംടാക്സ് റെയ്ഡ് തുടരുകയാണ്. ഇതില്‍ പൃഥ്വിരാജ് ആദായ നികുതി വകുപ്പിന്റെ അഭിനന്ദനം കിട്ടിയ നടനാണ്. മോഹന്‍ലാലും കൃത്യമായി ആദായ നികുതി അടയ്ക്കുന്നതിന് അംഗീകാരം കിട്ടിയ നടനാണ്. പൃഥ്വിരാജിന്റെ വീട്ടിനൊപ്പം മോഹന്‍ലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്ബാവൂരിന്റെ വീട്ടിലും, മമ്മൂട്ടിയുടെ അതിവിശസ്തനായ ആന്റോ ജോസഫിന്റെ വീട്ടിലും, പൃഥ്വിരാജിന്റെ നിർമ്മാണ പങ്കാളിയായ ലിസ്റ്റിൻ സ്റ്റീഫന്റെ വീട്ടിലും ആണ് റെയ്ഡ് നടന്നത് എന്നതാണ് ശ്രദ്ധേയം.
ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്‌നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്ബാവൂരിന്റെ പെരുമ്ബാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. ഇന്ന് വീണ്ടും തുടരുന്നു. ഇന്നലെ പരിശോധന നടക്കുമ്ബോള്‍ ആന്റണി പെരുമ്ബാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം, ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല, ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. ഇന്നലെ ആന്റോ ജോസഫ് ദുബായിലായിരുന്നു. ആന്റോയെ പരിശോധകര്‍ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഇന്ന് ആന്റോയുടെ സാന്നിധ്യത്തിലാണ് റെയ്ഡ്.
പതിവ് പരിശോധനയാണ് നടക്കുന്നത്. കണക്കുകളില്‍ കൃത്രിമം കണ്ടെത്തിയാല്‍ പിഴ ഈടാക്കും. അതിന് അപ്പുറത്തേക്കുള്ള നടപടികളൊന്നും ഉണ്ടാകില്ല. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വിശദ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും അന്തിമ നിഗമനങ്ങളിലേക്ക് എത്തുക. കള്ളപ്പണ ഇടപാട് സിനിമയില്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടാണ് പരിശോധന.സ്ഥിരമായി സിനിമ ചെയ്യുന്ന നിര്‍മ്മാതാക്കളെയാണ് ആദായ നികുതി വകുപ്പ് നോട്ടമിട്ടതെന്നതും ശ്രദ്ധേയമാണ്. പതിവ് നിർമ്മാതാക്കൾ എന്നതിലുപരി മലയാള സിനിമ വ്യവസായത്തിലെ നെടുംതൂണുകൾ ആയ മൂന്ന് പ്രമുഖ താരങ്ങളുടെ ബിസിനസ് പങ്കാളികളാണെന്നും വിലയിരുത്തപ്പെടുന്നവരാണ് ഈ നിർമാതാക്കൾ. അതുകൊണ്ടുതന്നെ നിർമ്മാതാക്കളെക്കാൾ നികുതി വകുപ്പ് ലക്ഷ്യമിടുന്നത് താരങ്ങളെയാണെന്നും വിലയിരുത്തുന്നവർ ഉണ്ട്.
പല താരങ്ങളും ജി എസ് ടി വെട്ടിപ്പ് നടത്തുന്നുവെന്ന വസ്തുതയുമുണ്ട്. ഇതിനുള്ള തെളിവുകളും നിര്‍മ്മാതാക്കളില്‍ നിന്ന് ശേഖരിക്കും. താരങ്ങള്‍ക്ക് പണം നല്‍കുന്നതും വിലയിരുത്തും. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന പരാതിയിലും തെളിവെടുപ്പും ചോദ്യം ചെയ്യലും നടക്കും. ഇതിന് വേണ്ടി കൂടിയാണ് ദുബായിലുള്ള ആന്റോ ജോസഫിനെ വിളിച്ചു വരുത്തിയത്. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന വ്യക്തിയാണ് ആന്റോ.