വ്യാജമദ്യം കഴിച്ച് മരിച്ച ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സാധ്യത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തള്ളിക്കളഞ്ഞു. 2016 മുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ളതാണെന്നും ആളുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സരണ്‍ ജില്ലയിലെ ഛാപ്ര ടൗണില്‍ ഈയടുത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 30 പേരാണ് മരിച്ചത്. സംഭവത്തില്‍ ബി.ജെ.പി നിയമസഭക്കകത്തും പുറത്തും സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തുകയാണ്. മദ്യ നിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അശ്രദ്ധ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രതിഷേധം. രാജ്യത്ത് മദ്യ നിരോധനം നിലവിലുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. മറ്റൊന്ന് ഗുജറാത്താണ്.
‘മദ്യം കഴിച്ചാല്‍ മരിക്കും. അതിന് നമുക്ക് മുനില്‍ ഉദാഹരണമുണ്ട്’ – നിതീഷ് കുമാര്‍ പറഞ്ഞു. മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മദ്യപാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ അവബോധ ക്ലാസുകള്‍ നടത്തുന്നുണ്ട്. ബാപ്പുജി പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ. ലോകത്താകമാനം നടന്ന ഗവേഷണ ഫലങ്ങളും മദ്യം വിഷമാണെനന് തെളിയിച്ചിട്ടുണ്ട്.’
‘നിരവധി ആളുകള്‍ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ടു കാലം മുതല്‍ തന്നെ ആളുകള്‍ മദ്യം കഴിച്ച് മരിക്കുന്നു. രാജ്യത്തെമ്ബാടും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമുക്ക് മദ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാം. പക്ഷേ, ജനങ്ങള്‍ കൂടുതല്‍ ജാഗരൂഗരാകണം. മദ്യം നിരോധിച്ചതാണ്. അതിനാല്‍ അതില്‍ ശരിയല്ലാത്ത ചേരുവയുണ്ടെന്ന് മനസിലാക്കണം. നിങ്ങള്‍ മദ്യപിക്കരുത്. ഭൂരിഭാഗം ജനങ്ങളും മദ്യ നിരോധനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ചിലരാണ് അബദ്ധം ചെയ്യുന്നത്. – നിതീഷ് കുമാര്‍ വ്യക്തമാക്കി.