ജനിച്ച് ദിവസങ്ങൾക്കിപ്പുറം അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു പെൺകുഞ്ഞുങ്ങൾ. ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും കുട്ടികൾ ഇല്ലാതിരുന്ന രണ്ടു ദമ്പതിമാർ ദത്തെടുത്തു. വളർച്ചയുടെ, കൗമാരത്തിന്റെ ഒരു ഘട്ടത്തിലും ഇരുവർക്കും തങ്ങൾ ഇരട്ടകൾ ആണെന്ന് അറിവില്ലായിരുന്നു. ഇവരിൽ ഒരാൾക്ക്, വിജയലക്ഷ്മിക്ക് അവളെ ദത്തെടുത്തതാണെന്ന് മാതാപിതാക്കൾ പറഞ്ഞു നൽകിയിരുന്നു. പഠിച്ചു വളർന്ന് ഉദ്യോഗസ്ഥയായപ്പോൾ തനിക്ക് പുതുജീവൻ സമ്മാനിച്ച അനാഥാലയം അവൾ ഇടയ്ക്കിടെ സന്ദർശിക്കുമായിരുന്നു. ഇത്തരത്തിൽ ഒരു സന്ദർശന വേളയിൽ യാദൃശ്ചികമായി കിട്ടിയ ഒരു അറിവാണ് തനിക്കൊരു ഇരട്ട സഹോദരി ഉണ്ട് എന്നത്. അന്നുമുതൽ നിശ്ചയദാർഢ്യത്തോടെ തന്റെ കൂടെപ്പിറപ്പിനായി അവൾ തിരച്ചിൽ ആരംഭിച്ചു. അഞ്ചുവർഷത്തെ തിരച്ചിലിന് ഒടുവിൽ അവൾ കോട്ടയത്ത് ഒരു സ്വാശ്രയ കോളേജിൽ അധ്യാപികയായ തൻറെ സഹോദരി ദിവ്യശ്രീയെ കണ്ടെത്തുന്നു.

വായിക്കുമ്പോൾ ഇതൊരു സിനിമ കഥയായി തോന്നിയേക്കാം, പക്ഷേ ഈ കേരളത്തിൽ തന്നെ നടന്ന രണ്ട് സഹോദരിമാരുടെ അപൂർവ്വ പുനസമാഗമത്തിന്റെ യഥാർത്ഥ കഥയാണിത്. ഈ കഥ ലോകത്തെ അറിയിച്ചതും അവരിൽ ഒരാൾ തന്നെയാണ്. ഫേസ്ബുക്ക് കുറുപ്പിലൂടെ തങ്ങളുടെ കഥ ലോകത്തോട് പങ്കുവെച്ചത് ദിവ്യശ്രീ പി എന്ന 30കാരിയാണ്. ഹൃദ്യമായ ഒരു കുറിപ്പിലൂടെ അവർ വരച്ചുകാട്ടുന്നത് തങ്ങളുടെ ജീവിതകഥയാണ്. വിധിവൈപര്യങ്ങളെ മറികടന്ന് സഹോദരിയെ തേടിപ്പിടിച്ച് ഒരു യുവതിയുടെ കഥ, അനാഥാലയത്തിൽ ജന്മം കൊടുത്തവർ ഉപേക്ഷിച്ചപ്പോൾ കർമ്മം കൊണ്ട് ദേവതുല്യമായ മാതാപിതാക്കളായി ഈ രണ്ടു കുഞ്ഞുങ്ങളെ വളർത്തിയ ദമ്പതിമാരുടെ കഥ. സഹോദരിയെ തേടിപ്പിടിക്കാൻ ശൂന്യതയിൽ നിന്ന് യാത്രതിരിച്ച ജീവിതപങ്കാളിക്ക് സർവ പിന്തുണയും നൽകിയ ഭർത്താവിന്റെ കഥ… അങ്ങനെ അങ്ങനെ ഒരുപാട് കൂടിച്ചേരലുകളുടെ കഥയാണ് ഈ യുവതികളുടെ ഇതുവരെയുള്ള ജീവിതകഥ. അവരുടെ വാക്കുകളിൽ ഈ കഥ വായിക്കുവാൻ അവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0BEd3oCb3UQq1hLwhPPq3Z3kS5QRv3RLGQ2UD2NSapMfsH9iUyQy5NSApQktpBsCYl&id=100003515445979&mibextid=Nif5oz

ഇന്ന് ഞങ്ങളുടെ ബർത്ഡേ ആണ്. ഒരു വർഷം രണ്ടു ബർത്ഡേ ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ. അത് കൊണ്ട് തന്നെ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾക്കും പല സംശയങ്ങളും തോന്നിയേക്കാം. അവർക്കു വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്‌. കൂട്ടത്തിൽ എന്നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും അതിലുപരി മറ്റു പലർക്കും ചിലപ്പോൾ എന്റെ ഈ കഥ, അല്ലെങ്കിൽ ഞങ്ങളുടെ ഈ കഥ ഒരു പ്രചോദനം ആയേക്കാം..
ആദ്യമേ തന്നെ പറയട്ടെ,”കഥയല്ലിതു ജീവിതം ആണ്”.
തുടങ്ങാം

എന്റെ പേര് ദിവ്യ ശ്രീ, സോഷ്യൽ മീഡിയയിൽ മറ്റും അത്യാവശ്യം ആക്റ്റീവ് ആയത് കൊണ്ട് തന്നെ ഏകദേശം വരുന്ന 4000 ഫോളവേർസിൽ കുറച്ചു പേർക്കെങ്കിലും പേർസണലി എന്നെ അറിയാം.
വളരെ അധികം കഷ്ടപ്പെട്ടു പഠിച്ചു എന്റെ പാഷൻ തിരഞ്ഞെടുത്തു ഞാൻ ഒരു അധ്യാപിക ആയി ജോലി ചെയ്യുന്നു. മറ്റുള്ള എല്ലാവരുടെയും പോലെ ഒരുപാട് ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയ എനിക്ക് ഒത്തിരി സന്തോഷത്തിന്റെയും, തീരാ നഷ്ടങ്ങളുടെയും നിരാശകളുടെയും കഥ പറയാനുണ്ട്. ഭൂതകാലത്തെ കുറിച്ചോർത്തു സങ്കടപെടാൻ ആഗ്രഹിക്കാത്ത ഞാൻ വാർത്തമാനകാലത്തിൽ നന്ദിപൂർവം സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ ഈയടുത്തു എന്റെ ജീവിതത്തിൽ ഉണ്ടായ ആവിശ്വസനീയവും അത്യപൂർവവുമായ ഒരു കൂടിക്കാഴ്ചയെ കുറിച്ച് പറയാനാണ് ഈ പറഞ്ഞത് മുഴുവനും.

ഇത്രയും വർഷങ്ങൾ ഒറ്റ മകൾ ആണെന്ന് വിശ്വസിച്ച എനിക്ക് എന്റെ സ്വന്തം രക്തത്തിൽ പിറന്ന ഒരു ഇരട്ട സഹോദരി കൂടിയുണ്ടെന്നു അറിഞ്ഞ വർഷമായിരുന്നു ഈ 2022. അവൾ എന്നിലേക്കെത്തിയ വഴി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!

അതിനു മുൻപായി എന്റെ ജീവിതത്തിലെ റിയൽ ഹീറോസിനെ ആണ് ഞാൻ ഇനി പരിചയപെടുത്തുന്നത്. ഒന്നാമതായി എന്റെ അമ്മ രുഗ്മിണി ദേവി, രണ്ടാമത് എന്റെ അച്ഛൻ ശ്രീകുമാർ. ഇവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഞാൻ കണ്ട ദൈവങ്ങൾ ആണവർ. ഞാൻ കണ്ട ഏറ്റവും നല്ല ദമ്പതികളും അതിനേക്കാൾ നല്ല രക്ഷകർത്താക്കളും ആണവർ. എന്നെ പഠിപ്പിച്ചു വലുതാക്കി നല്ലൊരു മനുഷ്യനാക്കി എന്റെ എല്ലാ സന്തോഷത്തിലും ദുഖത്തിലും ഒരു പോലെ കട്ടക്ക് നിന്ന രണ്ടു പേർ. എന്നെ ആത്മവിശ്വാസം ഉള്ള ഒരാൾ ആക്കി മാറ്റിയതും ഇവർ തന്നെയാണ്. നല്ലൊരു അച്ഛനും അമ്മയും ആകാൻ നൊന്തു പ്രസവിക്കേണ്ടെന്നു ജീവിതത്തിലൂടെ തെളിയിച്ചവർ ആണ് ഇവർ. അതെങ്ങനെ എന്നല്ലേ.
അവിടെയാണ് കഥയിലെ ട്വിസ്റ്റ്‌.

എറണാകുളത്തെ ഒരു അനാഥാലയത്തിൽ ഇരട്ടകളായ ചോര കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഏതോ ഒരു സ്ത്രീ.അവിടുന്ന് ആ അനാഥാലയത്തിൽ തീർന്നു പോയേക്കാമായിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെ പൊൻ കിരണം പോലെ ദൈവം പറഞ്ഞയച്ച രണ്ടു മാലാഖ ദമ്പതികൾ. ആദ്യത്തേത് ഞാൻ പറഞ്ഞ ശ്രീകുമാർ ആൻഡ് രുഗ്മിണി ദേവി. അടുത്തത് ആനന്ദവല്ലി ആൻഡ് വാമദേവൻ. ഇവർ ഞങ്ങളെ നിയപരമായി ദത്തെടുത്തു എന്നെ കണ്ണുരേക്കും എന്റെ സഹോദരിയെ തിരുവനന്തപുരത്തേക്കും കൊണ്ട് പോയി. അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു.

ഞാൻ കണ്ണൂർ,മലപ്പുറം എന്നീ ജില്ലകളിലായി ഒരു രാജകുമാരിയെ പോലെ വളർന്നു. ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ ഞാൻ ഒരു അനാഥ ആണെന്ന് അറിയിക്കാതെ ആണ് അവർ എന്നെ വളർത്തി ഇവിടെ വരെ എത്തിച്ചത്. എന്നാലും ചില പ്രത്യേക സാഹചര്യത്തിൽ എന്റെ ജന്മ രഹസ്യം എനിക്ക് മുന്നിൽ വെളിവായി. എന്നാൽ ചില സിനിമകളിലും സീരിയലിലും ഒക്കെ കണ്ട പോലൊരു പൊട്ടിത്തെറിയോ മേലോ ഡ്രാമയോ ഒന്നും ഉണ്ടായില്ല. വളരെ പക്വതയോടെ ഞാൻ അത് ഉൾക്കൊണ്ടു. മാത്രമല്ല, അന്ന് തൊട്ടു എന്റെ അച്ഛനെയും അമ്മയെയും പഴയതിനേക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. ഇതൊക്കെ ആണെങ്കിലും എനിക്കൊരു സഹോദരി ഉണ്ടെന്ന സത്യം എനിക്കറിയില്ലാരുന്നു.
ഇനി ആണ് അടുത്ത ട്വിസ്റ്റ്‌.

2022 തുടക്കത്തിൽ വന്ന ഒരു ഇൻസ്റ്റാഗ്രാം മെസ്സേജ് എന്റെ ജീവിതത്തിലെ വഴിതിരിവായി. ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്നോട് ചാറ്റ് ചെയ്ത ഒരു അക്കൗണ്ടിൽ മറുവശത്തുള്ളത് വർഷങ്ങൾക്കു മുൻപ് കാലം എന്നിൽ നിന്നും വേർപെടുത്തിയ എന്റെ സ്വന്തം സഹോദരി ആണെന്ന സത്യം ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുക ആയിരുന്നു.എനിക്കതു പൂർണമായി ഉൾകൊള്ളാൻ 4 ദിവസം വേണ്ടി വന്നു എന്നതാണ് സത്യം.
ഇനി അവളെ കുറിച്ച് പറയാം. അവൾ വിജയലക്ഷ്മി. പഠിത്തത്തിലും മറ്റു ഇതര വിഷയങ്ങളിലും മിടുക്കി ആയ അവൾ തിരുവനന്തപുരം നഗരത്തിൽ വളർന്നു. ഭാഗ്യവശാൽ അവൾ ദത്തെടുക്കപെട്ട കുട്ടിയാണെന്നും, അവൾ ഇരട്ട കുട്ടികളിൽ ഒരാൾ ആണെന്നും അറിഞ്ഞു തന്നെ വളർന്നു. കാലവും സാഹചര്യങ്ങളും അനുകൂലമായപ്പോൾ 2017 മുതൽ അവൾ എന്നിലേക്കെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. ഒരാൾ ലോകത്തു എവിടെയോ ഉണ്ടെന്നു അറിയാം. എന്നാൽ പേരോ, നാടോ, വീടോ, യാതൊന്നും അറിയില്ല.അവിടെ നിന്നു 5 വർഷങ്ങൾ കൊണ്ട് എന്നെ പറ്റി വളരെ കൃത്യമായി പഠിച്ചു, ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്നെക്കാൾ നന്നായി അന്വേഷിച്ചു, പഴുതടച്ച രീതിയിൽ സകല രേഖകളോടും കൂടി അവസാനം അവൾ വന്നു. അതിനു അവൾ ഉപയോഗിച്ച വഴികൾ, അവളെ സഹായിച്ച മനുഷ്യന്മാർ,അവൾ നേരിട്ട തടസ്സങ്ങൾ എല്ലാത്തിലും ദൈവത്തിന്റെ കൈയ്യൊപ്പുണ്ട്. ത്രില്ലർ കഥകളെ വെല്ലുന്ന ഉദ്വേഗഭരിതമായ ആ യാത്രയിൽ അവൾക്കൊപ്പം എന്നും അവളുടെ ഭർത്താവ് ഉണ്ടായിരുന്നു. അവളെ തുണച്ചതിനു അദ്ദേഹത്തോട് ഒരായിരം നന്ദിയുണ്ട്. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു മുട്ടി. അവളെ കുറിച്ച് എനിക് വളരെ അഭിമാനം ആണ്. വളരെ ഇന്റലിജിന്റ് ആയ, കാര്യപ്രാപ്തിയുള്ള, സർവോപരി എല്ലാ അർത്ഥത്തിലും ഇൻഡിപെൻഡന്റ് ആയ അവൾ എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്. അവളെ കണ്ടു കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വഴിത്തിരിവായി. ഇത് വരെ എനിക്ക് സാധിക്കാതെ പോയ പലതും അവളുടെ പിന്തുണയാൽ എനിക്കിന്ന് സാധിക്കുന്നു. അവൾ എന്റെ സ്വപ്നങ്ങൾക്ക് ചിറകും ജീവിതത്തിനു വെളിച്ചവുമായി. വിശ്വസിക്കുന്നവരിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നത് എത്രയോ സത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടു.
ദത്തെടുക്കൽ ഒരു മോശം കാര്യമായി കാണുന്ന, ആ കുട്ടികൾ എല്ലാം ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആകുമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലൂടെ ഒന്നേ അവരോട് ഞങ്ങൾക്ക് പറയാനുള്ളു. ജന്മം കൊണ്ടല്ല മാതാപിതാക്കൾ ആകേണ്ടത്, കർമം കൊണ്ടാണ്. കുട്ടികൾ ഇല്ലാതെ ഒരുപാടു വഴിപാടും, ചികിത്സകളുമായി നിരാശപെട്ടു ജീവിതം തള്ളിനീക്കാതെ നിങ്ങൾ ആരോരുമില്ലാത്ത ഒരു കുഞ്ഞിന് ഒരു ജീവിതം നൽകുന്നതിനെ പറ്റി ചിന്തിക്കൂ.അത് വഴി ഞങ്ങൾ രണ്ടു കുടുംബങ്ങൾക്ക് പ്രകാശം ആയത് പോലെ നിങ്ങളുടെ ജീവിതവും പാവം കുഞ്ഞുങ്ങളുടെ ജീവിതവും പ്രകാശിക്കട്ടെ.

NB : ഇതുവരെ മാർച്ച്‌ 10 ആയിരുന്നു എന്റെ അറിവിൽ എന്റെ ബർത്ഡേ. ഇന്ന് മുതൽ ഡിസംബർ 13നു ആയിരിക്കും ഞങ്ങൾ ഒരുമിച്ചു ബർത്ഡേ ആഘോഷിക്കുക. ഇത് വരെ മാർച്ച്‌ 10നു എന്നെ ആശംസിച്ചു അനുഗ്രഹിച്ച എല്ലാവർക്കും നന്ദി.

നന്ദി 🙏🏼
ഞാൻ വിശ്വസിക്കുന്ന എന്റെ ഗുരുവായൂരപ്പന്. എന്റെ അമ്മക്കും അച്ഛനും സഹോദരിക്കും എന്റെ എല്ലാ ബന്ധുമിത്രാതികൾക്കും. പിന്നെ ഇത് മുഴുവൻ വായിക്കാൻ ക്ഷമ കാണിച്ച നിങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെയും എന്റെ സഹോദരിയുടെയും പേരിൽ ഒരായിരം നന്ദി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക