ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗല്‍. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഇലവന്‍ ഇറങ്ങിയത്.ഇതോടെ പോര്‍ച്ചുഗീസ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും സ്വിറ്റ്‌സര്‍ലാന്‍ഡ് പുറത്താകുകയും ചെയ്തു.
ഗോണ്‍കാലോ റാമോസ് ഹാട്രിക് ഗോള്‍ നേടി. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണിത്. 17ാം മിനിറ്റിൽ റാമോസ് ആണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 33ാം മിനുട്ടില്‍ ക്യാപ്റ്റന്‍ പെപെ സൂപ്പര്‍ ഹെഡറിലൂടെ സ്‌കോര്‍ രണ്ടാക്കി. 51, 67 മിനുട്ടുകളില്‍ റാമോസ് വീണ്ടും സ്വിസ് ഗോള്‍ വല ചലിപ്പിച്ചു. 55ാം മിനുട്ടില്‍ റാഫേല്‍ ഗ്വിരീരോയാണ് പോര്‍ച്ചുഗലിന്റെ മറ്റൊരു ഗോള്‍ നേടിയത്.
58ാം മിനുട്ടിലാണ് മാനുവല്‍ അകാഞ്ഞിയുടെ ആശ്വാസ ഗോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ലഭിക്കുന്നത്. 73ാം മിനുട്ടില്‍ ജോവോ ഫെലിക്‌സിന് പകരക്കാനായി ക്രിസ്റ്റ്യാനോ കളത്തിലെത്തി. 92ാം മിനുട്ടില്‍ റാഫേല്‍ ലിയോയാണ് പോര്‍ച്ചുഗലിന്‍്റെ ഗോള്‍വേട്ടപ്പട്ടിക പൂര്‍ത്തിയാക്കിയത്. സൂപ്പര്‍ സബ് ആയി കളത്തിലിറങ്ങി മിനുട്ടുകള്‍ക്കകമായിരുന്നു ആ ഗോള്‍.