വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ 55കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍. നവംബര്‍ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കൊലയുടെ രീതി കണക്കിലെടുത്ത്, ദുരഭിമാനക്കൊലയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കവേ സിദ്ധനായ ഭലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ നടത്തിയ കുറ്റസമ്മതത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ചുരുളഴിഞ്ഞത്. അധ്യാപകനായ രാഹുല്‍ മീണ (30), സോനു കന്‍വര്‍ (28) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുകയും അടുപ്പം വളരുകയും ചെയ്തത്. ഇവര്‍ തമ്മില്‍ ബന്ധം വളര്‍ന്നതോടെ രാഹുല്‍ ഭാര്യയുമായി വഴക്ക് പതിവായി. കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി അവിടെയുള്ള ആളുകള്‍ക്ക് ഏലസ്സും മറ്റും നിര്‍മ്മിച്ചു കൊടുക്കുന്ന
സോനുവിനോട് താത്പര്യമുണ്ടായിരുന്ന ഭലേഷ് കുമാര്‍, രാഹുലും സോനുവും തമ്മിലുള്ള ബന്ധത്തെക്കുരിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇതറിഞ്ഞ രാഹുലും സോനുവും വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് ഭലേഷ് കുമാറിനെ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി താന്‍ നേടിയെടുത്ത ജനപ്രീതി നഷ്ടമാകുമെന്ന ഭീതിയില്‍ ഭലേഷ് കുമാര്‍ രാഹുലിനെയും സോനുവിനെയും കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി.
സൂപ്പര്‍ഗ്ലൂ പശയുടെ 50 ട്യൂബുകള്‍ വാങ്ങി അവയെല്ലാം ഒന്നിച്ച് ഒരു കുപ്പിയിലേക്കാക്കി.രാഹുലിനെയും സോനുവിനെയും ഒന്നിപ്പിക്കാനായി പൂജകൾ ചെയ്യാൻ നവംബര്‍ 15 ന് രാഹുലിനോടും സോനുവിനോടും വനത്തിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ ഭലേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഒപ്പം തന്റെ മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും പറഞ്ഞു. ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് പശ ഇവരുടെ ദേഹത്തേക്ക് ഒഴിച്ചു. അനങ്ങാന്‍ വയ്യാതായ ഇവരെ ഭലേഷ് കുമാര്‍ ആക്രമിക്കുകയായിരുന്നു.
രാഹുലിന്റെ കഴുത്തറക്കുകയും സോനുവിനെ കുത്തി മുറിവേല്‍പിക്കുകയും ചെയ്തു. പരസ്പരം വേര്‍പെടാനുള്ള ശ്രമത്തിനിടയില്‍ ഇവരുടെ ത്വക്ക് ഉരിഞ്ഞുമാറിയതായും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭലേഷ് കുമാര്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.