ഏഴുവര്‍ഷം അബുദാബിയില്‍ ഡെന്റിസ്റ്റായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോള്‍ സ്വന്തം പേരിലുള്ള കടമുറികളില്‍ നിന്ന് വാടകക്കാര്‍ ഒഴിയുന്നില്ല. തൊട്ടടുത്തെ മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് ഡോക്ടറുടെ ജീവിതം മാറ്റിമറിച്ചത്. വാടകക്കാരെ പുഷ്പംപോലെ ഒഴിപ്പിച്ച എസ്.ഐ സൈജു, ഡോക്ടറുടെ ഫോണ്‍നമ്ബര്‍ വാങ്ങി സൗഹൃദമുണ്ടാക്കി. പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു രാത്രിയില്‍ വീട്ടിലെത്തി.
ശസ്ത്രക്രിയയ്‌ക്കുശേഷം വിശ്രമത്തിലായിരുന്ന തന്നെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. തുടര്‍ന്ന് സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി നിരന്തരം വീട്ടിലെത്തി പീഡിപ്പിച്ചു. വിവരമറിഞ്ഞ ഭര്‍ത്താവ് ഡോക്ടറെ ഉപേക്ഷിച്ചു. കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിര്‍ബന്ധിച്ച് പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണബാങ്കിലേക്ക് മാറ്റുകയും അവകാശിയായി എസ്.ഐ സ്വന്തം പേര് വയ്‌പ്പിക്കുകയും ചെയ്‌തു.
ഇതിനിടെ സി.ഐയായി സ്ഥാനക്കയറ്റം കിട്ടിയ സൈജു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റുമായി. കേസെടുക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസ്, മാദ്ധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ കേസെടുത്തെങ്കിലും സസ്പെന്‍ഡ് ചെയ്തില്ല. പകരം പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്യാനായിരുന്നു ഡി.ജി.പി അനില്‍കാന്തിന്റെ ഉത്തരവ്. പിന്നാലെ , സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുള്ള സി.ഐയ്ക്ക് മുല്ലപ്പെരിയാറില്‍ നിയമനം നല്‍കി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യം നേടിയ സി.ഐ ഇപ്പോഴും കാക്കിയിട്ട് വിലസുന്നു.