കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശശി തരൂര്‍ എംപിക്ക് കെഎസ്‌യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. വിമത സ്ഥാനാർഥി എന്ന പരിവേഷം ലഭിച്ചിട്ടും പ്രമുഖ നേതാക്കൾ തള്ളിപ്പറഞ്ഞിട്ടും കേരളത്തിൽനിന്ന് ഭൂരിപക്ഷം വോട്ടുകളും ശശി തരൂർ നേടിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കേരളത്തിലെ സാധാരണ പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി ഇന്നത്തെ സ്വീകരണം മാറുകയാണ്.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരം: ശശി തരൂര്‍
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരവും സംസ്ഥാനത്തിന് ദോഷവുമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള കേരള സര്‍ക്കാര്‍ കാബിനറ്റ് ഓര്‍ഡിനന്‍സിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ഒപ്പിടുമ്ബോള്‍ മാത്രമേ ഓര്‍ഡിനന്‍സിന് സാധുതയുള്ളൂ. അതിനാല്‍ സംസ്ഥാന മന്ത്രിസഭ ഗവര്‍ണറോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുമെന്നത് വിചിത്രമായ ഒരാശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.