കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ് സംഭവം. പാലക്കാട് ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബി.ആര്‍. ഗവായിയാണു സര്‍ക്കാരിനോടു വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. വിശദീകരണം സത്യവാങ്മൂലമായി നല്‍കാനും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍.പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ആരോഗ്യമന്ത്രിയായിരിക്കെ മികച്ച പ്രതിച്ഛായയുടെയും പ്രവർത്തനങ്ങളുടെയും പേരിൽ അഭിനന്ദനങ്ങൾ നേടിയ കെ കെ ശൈലജ ഇപ്പോൾ നിരവധി വിമർശനങ്ങൾക്കാണ് വിധേയമാകുന്നത്. പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന് കാണിച്ച് ദിവസങ്ങൾക്കു മുമ്പ് വലിയ രീതിയിൽ പ്രതിഷേധം അവർക്കെതിരെ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.