പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണ് നടപടി. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ്ടും നാണക്കേട്:
പോലീസ് സേനയ്ക്ക് നാണക്കേടാകുന്ന ആരോപണങ്ങളുടെ പരമ്പര തന്നെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ നിന്ന് പുറത്തുവരുന്നത്. ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത മുൻ പഞ്ചായത്ത് അംഗത്തെ കള്ളക്കേസിൽ പെടുത്തി റിമാൻഡ് ചെയ്തു എന്ന് സബ് ഇൻസ്പെക്ടർക്കെതിരെ ആരോപണമുയർന്നിട്ട് മണിക്കൂറുകളെ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ഇപ്പോൾ മേലുദ്യോഗസ്ഥന്റെ ലൈംഗിക പീഡനത്തെ കുറിച്ച് കീഴുദ്യോഗസ്ഥൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നത്.