സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കപില്‍ സിബലിന് നല്‍കുന്ന ഫീസാണിത്. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി.
1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചു. നവംബര്‍ മൂന്നിനാണ് ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് സീനിയര്‍ അഭിഭാഷകനായ കപില്‍ സിബലാണ്.
ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. മടിയിൽ കനം ഇല്ലാത്ത ആരെ സംരക്ഷിക്കാനാണ് ഇത്രയും നികുതിപ്പണം ധൂർത്തടിക്കുന്നത് എന്ന് ആരോപണം ശക്തമാണ്. വിലക്കയറ്റത്തിൽ പെട്ട് ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് ഒരു കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാരി ലക്ഷങ്ങൾ മുടക്കി കേസ് പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ സംരക്ഷണാർത്ഥം പൊതുജനാവിലെ പണം ധൂർത്തടിക്കുന്നത് അപലപനീയമാണ്.