തിരുവനന്തപുരം: കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലൈന്‍ ക്രസെന്റ് അപ്പാര്‍ട്ട്മെന്റില്‍ ഫ്ളാറ്റ് നമ്ബര്‍ 123ല്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് ബി.ബി.എ.യ്ക്ക് പഠിക്കുന്ന ദമ്ബതിമാരുടെ മകന് ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും കമാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് എഴുതിയിരിക്കുന്നത്. കമാല്‍ തമിഴ്നാട് കുലശേഖരം സ്വദേശിയും തസ്നീം തേങ്ങാപ്പട്ടണം സ്വദേശിയുമാണ്.ആറു വര്‍ഷത്തോളമായി കമാല്‍ കമലേശ്വരത്താണ് താമസം. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന കമാല്‍ കൊവിഡിന് മുന്‍പ് നാട്ടിലെത്തി കാറിന്റെ സ്പെയര്‍പാര്‍ട്സ് കച്ചവടം ആരംഭിച്ചു.കൊവിഡ് വന്ന് കട പൂട്ടിയതിന്റെ സാമ്ബത്തിക ഞെരുക്കവും റാഫിക്കുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
കുറച്ച് നാളായി ഭാര്യമായി പിണങ്ങി കമാല്‍ റാഫി ഫ്ളാറ്റില്‍ മകനോടൊപ്പമായിരുന്നു താമസം. ഭാര്യ തസ്നിം സമീപത്തുള്ള തന്റെ ബന്ധുവീട്ടില്‍ രണ്ട് പെണ്മക്കളുടെ കൂടെയായിരുന്നു. റാഫിയ്ക്ക് ഭക്ഷണമുണ്ടാക്കികൊടുക്കാന് എല്ലാദിവസവും തസ്നിം വരുന്നുണ്ടായിരുന്നു. അങ്ങനെ വന്ന സമയത്താണ് റാഫി കൊലചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.
മകന് വന്നപ്പോള്‍ ഫ്ളാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വിവരം ബന്ധുക്കളെയും തുടര്‍ന്ന് പൂന്തുറ പൊലീസിനെയും അറിയിച്ചു.പൊലീസ് എത്തിയെങ്കിലും വാതില്‍ തുറക്കാന്‍ സാധിച്ചില്ല.ഒടുവില്‍ ആശാരി പണിക്കാരന്റെ സഹായത്തോടെയാണ് വാതില്‍ പൊളിച്ച് അകത്ത്കയറിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
തസ്നീം നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തില്‍ പ്ളാസ്റ്റിക്ക് കയര്‍ ചുറ്റിയ നിലയിലാണ്. കമാല്‍ റാഫിയെ ടോയ്ലെറ്രിന്റെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.വിരലടയാള വിദഗ്ധര്‍ രാത്രി ഒന്‍പതുമണിയോടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചകുറവ് കാരണം മടങ്ങി.ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും ഇന്ന് രാവിലെ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു. വിശദ അന്വേഷണം ആരംഭിച്ചെന്ന് പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് പറഞ്ഞു. ധനൂറ, ദൈയ്സീറ എന്നിവരാണ് മറ്റുമക്കള്‍.