‘ഇല്ലാ ഇല്ല മരിക്കില്ല ഞങ്ങളുടെ സഖാവ്… ജീവിക്കുന്നു ഞങ്ങളിലൂടെ..’; നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലായുള്ള സ്ഥലത്തേക്ക് കേടിയേരിയുടെ മൃതദേഹം എത്തുമ്പോൾ അലയടിച്ച മുദ്രാവാക്യ വിളികളുടെ ഇടയിൽ മൃതദേഹം തോളിലെടുത്ത് മുന്നിൽ നിന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാൽ സലാം സഖാവേ എന്നുള്ള വിളികളിൽ നിറഞ്ഞ കണ്ണുകളുമായി ഹൃദയം നുറുങ്ങുന്ന വേദനയില്‍ എത്തിയ പുരുഷാരം.
സഹോദരനെ നഷ്ടപ്പെട്ട വേദനയിൽ മൃതദേഹം തോളിലെടുത്ത് മുൻപന്തിയിൽ പിണറായി വിജയൻ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്‍റെ തനിയാവര്‍ത്തനം. 2004 ൽ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാൻമുന്നിൽ നിന്നത് പിണറായി വിജയനായിരുന്നു.
‘സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു. കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വഴിനീളെ വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിന്നത്.