സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം. പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ആലോചന. പ്രായപരിധി നടപ്പാക്കിയാല്‍ കെ ഇ ഇസ്മയിലും സി ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും.എറണാകുളം ജില്ലാ റിപ്പോര്‍ട്ടിംഗിന് ഇടയില്‍ തര്‍ക്കം ഉണ്ടായി. ജില്ലയിലെ പാര്‍ട്ടിയുടെ പൊതു നിലപാട് അല്ല റിപ്പോര്‍ട്ടിംഗ് എന്നായിരുന്നു ജില്ലയിലെ തന്നെ 4 പ്രതിനിധികളുടെ വിമര്‍ശനം .പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. ( next cpi state secretary 2022 )
സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമായ ദിവസമാണ് ഇന്ന്. സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തിക്കൊണ്ട് സി ദിവാകരന്‍ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം. മൂന്നാം തവണയും സംസ്ഥാനസെക്രട്ടറി പദത്തില്‍ കാനം രാജേന്ദ്രന്‍ തുടരുമോ എന്നതാണ് പ്രധാനചോദ്യം. ജില്ലാ റിപ്പോര്‍ട്ടിംഗില്‍ കാനത്തിന് വലിയ പിന്തുണ ലഭിക്കുമ്ബോഴും കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം.പ്രകാശ് ബാബു,വിഎസ് സുനില്‍കുമാര്‍,സിഎന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ സെക്രട്ടറി സ്ഥാനത്തെക്ക് ഉയര്‍ത്തിക്കാട്ടി കാനത്തിനെതിരെ രംഗത്തിറക്കാനുള്ള ആലോചനകള്‍ കാനം വിരുദ്ധ ചേരി തുടങ്ങി കഴിഞ്ഞു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടത്താനാണ് ശ്രമം.സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് കൊണ്ട് കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍ ചേരിയുടെ ഏത് നീക്കവും പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാനം വിഭാഗത്തിനും ഉണ്ട്.കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ ചേരിയുടെ നിലപാട്.. പ്രായപരിധി നടപ്പാക്കുമോ എന്ന ചോദ്യമാണ് സമ്മേളത്തില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യം ..75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാല്‍ 80 കഴിഞ്ഞ കെ ഇ ഇസ്മയിലും,സി ദിവാകരനും നേതൃത്വത്തില്‍ നിന്ന് ഒഴിയേണ്ടി വരും..ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നാല്‍ നേതൃത്വം വെട്ടിലാകും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് കാനം ഇന്ന് മറുപടി നല്‍കും.
ഇന്നലെ നടന്ന ചര്‍ച്ചയില്‍എറണാകുള ജില്ല റിപ്പോര്‍ട്ടിംഗിനിടെ പൊട്ടിത്തെറി ഉണ്ടായി. കാനത്തിനെ അമിതമായി പിന്തുണച്ചതിന് എതിരെ എറണാകുളത്ത് നിന്നുള്ള 4 അംഗങ്ങള്‍ തന്നെ രംഗത്ത് വന്നു.ജില്ലയില്‍ നിന്ന് എല്ലാവരുടെയും അഭിപ്രായമല്ല റിപ്പോര്‍ട്ടിംഗില്‍ പ്രതിനിധി പറഞ്ഞതെന്നായിരുന്നു വിമര്‍ശനം.എന്നാല്‍ ജില്ലാ പ്രതിനിധിയുടെ ഭൂരിപക്ഷ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്ന് പ്രതിനിധിയും നിലപാട് എടുത്തു. ഒടുവില്‍ പ്രിസിഡീയം ഇടപെട്ടാണ് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയത്.
നേതൃത്വത്തിനും കെ ഇ ഇസ്മയിലിനും,സി ദിവാകരനും എതിരെ വിമര്‍ശനം ഉയര്‍ന്നു..കാനം രാജേന്ദ്രന്‍ സംസ്ഥാന കൗണ്‍സിലിനെ നോക്ക് കുത്തിയാക്കി എന്നതായിരിന്നു വിമര്‍ശനം..സമ്മേളനത്തിന് തൊട്ട് മുന്‍പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കെ ഇ ഇസ്മയിലിനും സി ദിവാകരനുമെതിരെ അച്ചടക്കനടപടി വേണമെന്നും ആവശ്യമുയര്‍ന്നു.സി കെ ചന്ദ്രപ്പനെ ഇവന്‍റ് മാനേജ്‌മെന്‍റ് എന്ന് വിളിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന വിമര്‍ശനവും ഉണ്ടായി. എക്‌സ് എം എല്‍ എ മാര്‍ക്കും, എം പി മാര്‍ക്കും ബോര്‍ഡ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇടുക്കി ഒഴികെയുള്ള ജില്ലയൊഴികെ റിപ്പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കിയ 7 ഇടത്തും കാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ന് സംസ്ഥാന കൗണ്‍സിലിന് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.