രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്. സാംസ്കാരിക സംഘടന എന്ന ലേബല്‍ അവകാശപ്പെടുന്ന ആര്‍ എസ് എസ് രാജ്യത്ത് നിരോധിക്കപ്പെട്ടത് മൂന്ന് തവണയാണ്.
ഒന്നാം നിരോധനം
1925-ല്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആര്‍എസ്‌എസിന് 1948-ല്‍ മഹാത്മ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആദ്യത്തെ നിരോധനം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഒരു സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആര്‍.എസ്.എസിനെ നിരോധിക്കുന്നത്.” ആര്‍.എസ്.എസ്. സംഘടനാ പ്രവര്‍ത്തകര്‍ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടതായും അറിയിപ്പില്‍ പറയുന്നു.
ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഗാന്ധിജിയുടെ കൊലപാതകത്തില്‍ ഹിന്ദു മഹാസഭയുടെ തീവ്രവിഭാഗത്തിന് പങ്കുണ്ടെന്നതില്‍ തന്റെ മനസ്സില്‍ സംശയമില്ലെന്നും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനില്‍പ്പിന് വ്യക്തമായ ഭീഷണിയാണെന്നും പട്ടേല്‍ പറയുന്നു.
എന്നാല്‍, ഏതാണ്ട് 18 മാസങ്ങള്‍ക്ക് ശേഷം പട്ടേല്‍ തന്നെ ആര്‍.എസ്.എസിന്റെ നിരോധനം എടുത്തുകളഞ്ഞു. ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു അനൗപചാരിക വ്യവസ്ഥ. എന്നാല്‍, സംഘ് സൈദ്ധാന്തികനും രാഷ്ട്രീയ നിരൂപകനുമായ എസ്. ഗുരുമൂര്‍ത്തി, നിരോധനം നീക്കുന്നതിനുള്ള വ്യവസ്ഥയില്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നത് ഉണ്ടായില്ലെന്ന് പറയുന്നു. ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്, ആര്‍.എസ്.എസിന്റെ നിരോധനം നിരുപാധികം നീക്കിയെന്നും ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നുമുള്ള മൊറാര്‍ജി ദേശായി 1949 സെപ്റ്റംബര്‍ 14ന് ബോംബെ നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ്.
രണ്ടാം നിരോധനം
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ആര്‍ എസ് എസിനെ രണ്ടാമത് നിരോധിക്കുന്നത്.
മൂന്നാം നിരോധനം
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട് 1992-ലായിരുന്നു മൂന്നാമതായി കേന്ദ്രം ആര്‍.എസ്.എസിനെ നിരോധിച്ചത്. പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും ആഭ്യന്തര മന്ത്രി ശങ്കര്‍റാവു ബല്‍വന്ത്‌റാവു ചവാനും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ആര്‍.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയെ റാവു സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ട്രൈബ്യൂണലിന് മുമ്ബാകെ നടപടിയെ വിശദീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.