കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബസുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്‌ആര്‍ടിസി അപേക്ഷ നല്‍കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്‌ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ 17നുമുമ്ബ് സമര്‍പ്പിക്കണം.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍‌ പരിഗണിച്ച്‌ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച കെഎസ്‌ആര്‍ടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക