സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കുഞ്ഞാലി വധക്കേസ്. ആര്യാടന്‍ മുഹമ്മദ് എന്ന ശക്തനായ കോണ്‍ഗ്രസ് നേതാവിന്‍റെ മേല്‍ പതിഞ്ഞ രക്തക്കറയായി കുഞ്ഞാലി വധക്കേസ് മാറി. കുഞ്ഞാലി എന്ന കമ്യൂണിസ്റ്റ് നേതാവിനെ വെടിവച്ച്‌ കൊന്ന കേസില്‍ ആര്യാടന്‍ മുഹമ്മദ് ഒന്നാം പ്രതിയായി. കോടതി ആര്യാടന്‍ മുഹമ്മദിനെ കുറ്റവിമുക്തനാക്കി, വെറുതെ വിടുംവരെ ആ രാഷ്ട്രീയ കൊലപാതകത്തിന്‍റെ കറ ആര്യാടനില്‍ നിന്നു. രണ്ട് വര്‍ഷം മുമ്ബാണ് ആ കൊലപാതകം താനല്ല ഗോപാലനാണ് നടത്തിയതെന്ന് ആര്യാടന്‍ മുഹമ്മദ് വെളിപ്പെടുത്തിയത്.

1967 മെയ് 26 പുലര്‍ച്ചെ മുതല്‍ നിലമ്ബൂര്‍ സംഘര്‍ഷഭരിതമായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നം ഏത് നിമിഷവും ചോര ചിന്തിയേക്കാവുന്ന തലത്തില്‍ അന്തരീക്ഷത്തില്‍ കനപ്പെട്ട് നിന്നു. പകല്‍ മുഴുവന്‍ ജാഗ്രതയോടെയാണ് ആ ദിനത്തെ നിലമ്ബൂര്‍ നോക്കിക്കണ്ടത്. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് ഓഫീസിലേക്ക് എത്തിയ ആര്യാടന്‍ മുഹമ്മദ് പ്രവര്‍ത്തകരുമായി പ്രശ്നങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുകയായിരുന്നു. ഓഫീസിന് പുറത്തും പരിസരത്തുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ച്‌ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടേക്കാണ് സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം എത്തിയത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷം തുടങ്ങി. ഓഫീസിലേക്ക് കയറാന്‍ എത്തിയ കുഞ്ഞാലിയെ കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു എന്നാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നത്. സംഭവങ്ങള്‍ക്കെല്ലാം തുടക്കം നിലമ്ബൂരിലെ എസ്റ്റേറ്റിലുണ്ടായ തൊഴില്‍ തര്‍ക്കമാണ്. ജോലി വര്‍ദ്ധിപ്പിക്കുകയും കൂലി ആനുപാതികമായി കൂട്ടാതിരിക്കുകയും ചെയ്തതോടെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം തുടങ്ങി.

സമരം ചെയ്ത ഐഎന്‍ടിയുസി തൊഴിലാളികളെ എസ്റ്റേറ്റ് ഉടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇവര്‍ക്ക് പകരക്കാരായി സിപിഎം നേതാവായ കുഞ്ഞാലി നിര്‍ദ്ദേശിച്ച സിഐടിയു പ്രവര്‍ത്തകരെ ജോലിക്കെടുക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ പുതുതായി ജോലിക്ക് കയറിയ തൊഴിലാളികള്‍ ഐഎന്‍ടിയുസി യൂണിയനില്‍ ചേര്‍ന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.

കേരളത്തില്‍ ആദ്യമായി ഒരു എംഎല്‍എ രാഷ്ട്രീയ കൊലയ്ക്ക് ഇരയായതും കുഞ്ഞാലി വധത്തിലായിരുന്നു. കുഞ്ഞാലിയെ കൊലപ്പെടുത്തിയത് ചുള്ളിയോട്ടെ ഗോപാലന്‍ എന്ന കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു എന്നാണ് ആര്യാടന്‍ മുഹമ്മദ് പറ‍ഞ്ഞത്. ഗോപാലനും കുഞ്ഞാലിയും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നുമാണ് ആര്യാടന്‍റെ പ്രധാന വാദം. ഗോപാലന്‍റെ ട്രാക്ടറില്‍ കുഞ്ഞാലിയുടെ ജീപ്പ് തട്ടിയതുമായി ബന്ധപ്പെട്ട് ഒരു അടിപിടിയുണ്ടായിരുന്നു. അന്ന് കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തിയെന്നും ഇതിന്‍റെ പ്രതികാരമായാണ് കുഞ്ഞാലി തക്കം നോക്കി ഗോപാലന്‍ കൊലപ്പെടുത്തിയതെന്നും ആര്യാടന്‍ പറഞ്ഞു.

വെടിയേറ്റ് വീണ കുഞ്ഞാലി ഹെഡ്കോണ്‍സ്റ്റഹബിള്‍ കുഞ്ഞമ്ബുനായര്‍ക്കും പിന്നീട് എത്തിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നല്‍കിയ മൊഴിയില്‍ ആര്യാടന്‍ മുഹമ്മദ് തന്നെ വെടിവച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ മജിസ്ട്രേറ്റ് കുഞ്ഞാലിയുടെ മൊഴി എടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ അതിന് കഴിഞ്ഞില്ല. കുഞ്ഞാലിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. പിന്നീട് കുഞ്ഞാലി മരണത്തിന് കീഴടങ്ങി. ഇതോടെ കുഞ്ഞാലിയുടെ മരണമൊഴിയുടെ അഭാവവും വെടിവച്ച ആയുധം ആര്യാടന്‍റെ പക്കല്‍ നിന്നോ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നോ കണ്ടെടുക്കാനാകാതെ പോയതും കേസില്‍ ആര്യാടനെ വെറുതെ വിടാന്‍ കാരണമായി.

ആര്യാടന്‍ മുഹമ്മദിനെ രണ്ട് വട്ടം പരാജയപ്പെടുത്തിയ കുഞ്ഞാലി എന്ന ജനകീയ നേതാവിനെ ഇല്ലാതാക്കാന്‍ മനപ്പൂര്‍വം നടത്തിയ ആസൂത്രിത കൊലപാകമാണെന്ന് സിപിഎമ്മും, അതല്ല വ്യക്തി വൈരാഗ്യം മൂലം ഗോപാലന്‍ കുഞ്ഞാലിയെ വധിച്ചതാണെന്ന് കോണ്‍ഗ്രസും വാദിച്ചു. നിലമ്ബൂരില്‍ കുഞ്ഞാലി അനുസ്മരണത്തില്‍ കോടതി പ്രതികളെ വെറുതെ വിട്ടാലും പാര്‍ട്ടി അവരെ ശിക്ഷിക്കുമെന്ന് ഇഎംഎസ് പ്രസംഗിച്ച്‌ അധിക കാലം വൈകാതെ കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങിയ ചുള്ളിയോട്ടെ ഗോപാലനെ അജ്ഞാതര്‍ കുത്തി കൊലപ്പെടുത്തി. ഇത് സിപിഎമ്മുകാരണാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പിന്നീട് ആര്യാടന്‍ മുഹമ്മദ് ഇകെ നായനാര്‍ മന്ത്രി സഭയിലെ മന്ത്രിയായിരുന്നുവെന്നുള്ളത് രാഷ്ട്രീയ വൈരുദ്ധ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും സംഘര്‍ഷ ഭരിതമായ രാഷ്ട്രീയ കൊലപാതകമായിരുന്നു കുഞ്ഞാലി വധക്കേസ്. ഗോപാലനാണ് കൊല നടത്തിയതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും അടുത്ത കാലത്ത് ആര്യാടന്‍ മുഹമ്മദ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ കേസില്‍ നിന്ന് കുറ്റ വിമുക്തനാക്കാന്‍ കുത്തേറ്റ് മരിച്ച ഗോപാലന്‍റെ മരണ മൊഴിയും തെളിവായെന്നും ആര്യാന്‍ മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക