കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ സിആര്‍പിഎഫുകാര്‍ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിഞ്ഞിരുന്നു. കേരളത്തില്‍ സിആര്‍പിഎഫിന് യൂണിറ്റുള്ളപ്പോള്‍ എന്തിനാണ് പുറത്തു നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയുധങ്ങളുമായി കേന്ദ്ര സേന എത്തുന്നതെന്ന സംശയവും സജീവമായി. എന്നാല്‍ എന്താണ് ഓപ്പറേഷന്‍ എന്ന് ആര്‍ക്കും പിടികിട്ടിയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സഹായത്തിന് കേരളാ പൊലീസിന്റെ സേവനവും അനൗദ്യോഗികമായി തേടിയിരുന്നു. അവിടേയും കാരണം പറഞ്ഞില്ല. എന്നാല്‍ കേരളാ പൊലീസിലെ ഇന്റലിജന്‍സ് ഇക്കാര്യം അന്വേഷിക്കുമെന്ന് കേന്ദ്രത്തിന് അറിയാമായിരുന്നു. അവിടേയും കരുതല്‍ എടുത്തു. അങ്ങനെയാണ് ഓപ്പറേഷന്‍ ഒക്ടോപ്പസ് വിജയത്തിലെത്തിയത്. ‘വിഴിഞ്ഞത്തെ’ മറയാക്കിയായിരുന്നു കേന്ദ്ര നീക്കം.
എന്തിനാണ് കേരളത്തിലേക്ക് എത്രയും സിആര്‍പിഎഫുകാര്‍ ആവശ്യമില്ലാത്ത സമയത്ത് എത്തുന്നതെന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. ഇതിന് ആരും വ്യക്തമായ മറുപടി നല്‍കിയില്ല. കേരളത്തിലെ കേന്ദ്ര ഏജന്‍സി ജീവനക്കാരോടും അവധി എടുക്കരുതെന്നും ജോലി സ്ഥലത്തുണ്ടാകണമെന്നും നിര്‍ദ്ദേശം പോയി. എല്ലാ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കും അവധിയില്ലെന്ന അറിയിപ്പ് എത്തിയിരുന്നു. എന്നാല്‍ ഐബിക്കാരോട് പോലും കാര്യങ്ങള്‍ പറഞ്ഞില്ല. പകരം പുക മറ ഡല്‍ഹിയില്‍ നിന്നും സൃഷ്ടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്ത സുഹൃത്തായ അദാനിയുടെ വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലാണെന്നും ഏത് സമയത്തും ഓപ്പറേഷന്‍ വേണ്ടി വരുമെന്നുമായിരുന്നു നല്‍കിയ സൂചനകള്‍. അത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. കേരളാ സര്‍ക്കാരും ആ കഥ വിശ്വസിച്ചു.
വിഴിഞ്ഞം സമരത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് അദാനി കോടതിയെ സമീപിച്ചത്. ഇതില്‍ കോടതി ചില നിരീക്ഷണം നല്‍കി. എന്നാല്‍ കേരളാ പൊലീസിനെ സംരക്ഷണ ചുമലത ഏല്‍പ്പിച്ചു. പക്ഷേ പൊലീസിന് ഒന്നും ചെയ്യാനായില്ല. സമരസമിതിയുടെ പന്തല്‍ പൊളിച്ചു നീക്കാനുള്ള നീക്കവും തുടങ്ങി. കേരളാ പൊലീസിന് കഴിയാത്ത പക്ഷം എല്ലാം കേന്ദ്ര സേനയെ ഏല്‍പ്പിക്കേണ്ടി വരുമെന്ന സൂചനകളും കോടതി നല്‍കിയിരുന്നു. അങ്ങനെ വിഴിഞ്ഞത്തെ ഇടപെടല്‍ മുന്‍കൂട്ടി കണ്ടുള്ള സി ആര്‍ പി എഫ് സേനാ നീക്കമാണെന്ന തരത്തില്‍ പ്രചരണം നടത്തിയാണ് ഓപ്പറേഷന്‍ ഒക്ടോപ്പസിന്റെ രഹസ്യാത്മകത ഉറപ്പാക്കിയത്. ഇതാണ് ഓപ്പറേഷന്‍ വിജയത്തിലാക്കിയതും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് വിഴിഞ്ഞത്തെ മറയാക്കിയുള്ള ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. വളരെ കുറച്ച് പേരില്‍ എല്ലാ രഹസ്യവും സൂക്ഷിക്കുകയും ചെയ്തു.
കേരളത്തിലെ ഒരു പ്രധാന മാധ്യമവും ഓപ്പറേഷനെ കുറിച്ച് മനസ്സിലാക്കിയിരുന്നു. കേന്ദ്ര സേനയുടെ വരവില്‍ അവര്‍ അന്വേഷണവും നടത്തി. അവരോടും വിഴിഞ്ഞത്തെ ഓപ്പറേഷന്റെ സാധ്യതകളാണ് പങ്കുവച്ചത്. ഇത് വിശ്വസനീയവുമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലുണ്ടായാല്‍ വിഴിഞ്ഞം കേന്ദ്ര സേന ഏറ്റെടുക്കുമെന്നായിരുന്നു സൂചനകള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ ഓപ്പറേഷന്‍ ഒക്ടാപ്പസിന്റെ വസ്തുത പുറത്തു പോയതുമില്ല. വാര്‍ത്ത മുന്‍കൂട്ടി ആരെങ്കിലും നല്‍കിയിരുന്നുവെങ്കില്‍ പോലും ഈ ഓപ്പറേഷന്‍ കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിക്കുമായിരുന്നു. സംഘര്‍ഷ സാധ്യത കൂടുമെന്നതിനാലായിരുന്നു അത്. എന്നാല്‍ വിവരം എല്ലാം രഹസ്യമായപ്പോള്‍ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നടന്നു.
പരമാവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിട്ടത്. കൃത്യമായി തന്നെ ഐബിയുടെ സഹായത്തോടെ നേതാക്കളുടെ വാസം കണ്ടെത്തി. അങ്ങനെ കൃത്യമായ സ്‌കെച്ച് തയ്യാറാക്കിയാണ് ഓപ്പറേഷന് എത്തിയത്. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വിമാനത്തിലും മറ്റും എത്തിയപ്പോള്‍ സി ആര്‍ പി എഫുകാരുടെ വരവ് കൂടുതലും തീവണ്ടിയിലായി. കേരളത്തിലെ ഓപ്പറേഷനെ കുറിച്ച് സി ആര്‍ പി എഫുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. സര്‍വ്വായുധ സജ്ജരായാണ് അവര്‍ എത്തിയതെന്നതും വസ്തുതയാണ്. ഇതെല്ലാം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വിഴിഞ്ഞത്തേക്കുള്ള നീക്കമാണെന്ന സൂചനകള്‍ അവരും വിശ്വസിച്ചു. കേരളാ പൊലീസിന് പോലും പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കങ്ങളാണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെ കുറിച്ച് വാര്‍ത്ത ചോര്‍ന്നാല്‍ നേതാക്കള്‍ രക്ഷപ്പെടുമെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് എന്‍ഐഎ പട്ടികയിലുണ്ടായിരുന്നവരെ അവരുടെ വാസ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലെ രഹസ്യാത്മകത സൂക്ഷിച്ചത്. അത് എല്ലാ അര്‍ത്ഥത്തിലും വിജയമാകുകയും ചെയ്തു. കേരളത്തില്‍ ഇത്തരം നീക്കമുണ്ടാകുമ്ബോള്‍ സംഘര്‍ഷമുണ്ടാകരുതെന്നും കേന്ദ്രം ആഗ്രഹിച്ചിരുന്നു. അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലായിരുന്നു. ഇതും രഹസ്യാത്മകതയിലൂടെ നേടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കഴിഞ്ഞു. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതും പുറത്താരും അറിഞ്ഞില്ല. ഓപ്പറേഷന്‍ ഓക്ടോപ്പസില്‍ എല്ലാ അര്‍ത്ഥത്തിലും കേന്ദ്ര ഏജന്‍സികള്‍ വിജയിച്ചു. നീരാളിയെ പോലെ പോപ്പുലര്‍ ഫ്രണ്ടിനെ അവര്‍ വരിഞ്ഞു കെട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ 12ന് ബിഹാറിലെ പട്നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു. ഇതിന് ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണവും നീക്കവും സജീവമാക്കിയത്.
പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്ക് നേരെയും തന്ത്രപ്രധാന സ്ഥലങ്ങളിലും ഒരേസമയം ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു.. ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ഷെഫീക്ക് ഈ ബന്ധങ്ങള്‍ വഴി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചെന്നും റിപ്പോര്‍ട്ടില്‍ ഇഡി പറയുന്നുണ്ട്. 120 കോടി രൂപ വിദേശത്ത് നിന്നും സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും സംശയിക്കപ്പെടുന്നവരുമാണ്. ഷെഫീക്ക് പായത്ത് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലെത്തിച്ച പണം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നല്‍യിട്ടുണ്ടെന്നും ഇഡി പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണെന്ന് എന്‍ഐഎയും പറയുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്‌ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചു. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമുഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മുമ്ബ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പൊലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതോടെ അറസ്റ്റുകള്‍ തുടരുമെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ഇസ്ലാമിക ഭരണത്തിനാണ് പിഎഫ്‌ഐ ലക്ഷ്യമിട്ടതെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി അറസ്റ്റിലായവര്‍ പലതവണ ഗൂഢാലചോന നടത്തി. സോഷ്യല്‍ മീഡിയിയല്‍ അടക്കം ഇവര്‍ ഇതിനായി പ്രചാരണം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.