തിരുവനന്തപുരം: മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കുമുന്നില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവര്‍ത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും പ്രതികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച്‌, റിട്ട. ജീവനക്കാരന്‍ അജി എന്നിവര്‍ക്കെതിരെ മര്‍ദ്ദനമേറ്റ പ്രേമന്റെ മകള്‍ രേഷ്മയുടെ മൊഴി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ പൊതുസമൂഹത്തോട് മാപ്പു പറയുകയും ചെയ്യുകയുണ്ടായി.

ഇപ്പോഴിതാ അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു വാര്‍ത്ത പുറത്തുവരികയാണ്. കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ പരസ്യം നല്‍കിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്ബനിയുമായുള്ള എഗ്രിമെന്റില്‍ നിന്നും പിന്‍വാങ്ങി. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗോള്‍ഡാണ് കെ.എസ്.ആര്‍.ടി.സിയുമായുള്ള എഗ്രിമെന്റില്‍ നിന്നും പിന്‍വാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ ഏറെ വേദനയുണ്ടായി എന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ ഷിനില്‍ കുര്യന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്‌ആര്‍ടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എം.ഡി ടോണി എടുത്തത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളതാണ് അച്ചായന്‍സിന്റെ രീതി. മാത്രമല്ല കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവര്‍ഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നല്‍കുന്നത്. അച്ചായന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ തുക ഇന്ന് കുട്ടിയുടെ വീട്ടിലെത്തി കൈമാറും” ഷിനില്‍ കുര്യന്‍ അറിയിച്ചു.

20 ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 180,000 രൂപയാണ് അച്ചായന്‍സ് ഗ്രൂപ്പ് കെഎസ്‌ആര്‍ടിസിക്ക് നല്‍കി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാര്‍ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി നന്നാകുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങിയാല്‍ പരസ്യം നല്‍കുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ഷിനില്‍ കുര്യന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക