തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ടു പോകാനാകില്ലന്ന കണക്ക് കൂട്ടലിലാണ് മന്ത്രി കെ.എന്‍ ബാലഗോപാലും ധനവകുപ്പും. പെന്‍ഷന്‍ പ്രായം 57 ആക്കുന്നതിനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിര്‍ദ്ദേശത്തില്‍ രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ പ്രത്യക്ഷത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയെന്ന് പൊതുസമൂഹത്തിന് തോന്നാത്ത വിധം വിരമിക്കല്‍ തിയ്യതി ഏകീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക് കാണിച്ച ഗിമ്മിക് അന്ന് വി എസിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2010 ല്‍ വി എസ് സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞപ്പോഴാണ് ഐസക് തന്റെ സാമ്ബത്തിക സൂത്രം മുന്നോട്ട് വെച്ചത്. മാര്‍ച്ച് 31ന് ശേഷം വിരമിക്കുന്നവരുടെ തിയ്യതി ഏകീകരിച്ചാണ് ഐസക് തന്റെ ഗിമ്മിക് പുറത്തെടുത്തത്. ഫലത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയതായി ആര്‍ക്കും തോന്നിയില്ല എന്നാല്‍ ഏപ്രില്‍ മുതല്‍ വിരമിക്കേണ്ടവര്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെ സര്‍വ്വീസ് നീട്ടി കിട്ടുകയും ചെയ്തു. ഈ വഴി കോടികളുടെ സാമ്ബത്തിക ലാഭം സര്‍ക്കാരില്‍ വന്നു ചേര്‍ന്നു. ഇങ്ങനെയാണ് 2010 ലെ സാമ്ബത്തിക പ്രതിസന്ധിയെ ഐസക് അതിജീവിച്ചത്.
ഈ ഫോര്‍മുല ബാലഗോപാലിന് അത്ര നിശ്ചയമില്ല. പാര്‍ട്ടിയും മുന്നണിയും സമ്മതിച്ചാല്‍ പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ തന്നെയാണ് ബാലഗോപാലിന്റെ തീരുമാനം. ഇത് വഴി വലിയ സാമ്ബത്തിക ഭാരം ഒഴിവാകുമെന്ന് ധനവകുപ്പും കണക്ക് കൂട്ടുന്നു. എന്നാല്‍ ഡി വൈ എഫ് ഐ യും എ ഐ വൈ എഫും മറ്റ് പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധം ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. അതിനെ അതിജീവിക്കാന്‍ ഐസക് സൂത്രം നല്ലതാണെങ്കിലും ആ വഴിക്ക് മന്ത്രി ബാലഗോപാല്‍ ചിന്തിച്ചിട്ടില്ല.
പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന കെ.എം ഏബ്രഹാം കമ്മിറ്റിയുടെ ശുപാര്‍ശയും രണ്ടു വര്‍ഷമായി ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ശമ്ബളപരിഷ്‌കരണകമ്മീഷന്‍ റിപ്പോര്‍ട്ടിലും ഈ നിര്‍ദ്ദേശമുണ്ട്. പെന്‍ഷന്‍പ്രായം 57 ആക്കണമെന്ന ശുപാര്‍ശയാണ് ശമ്ബളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. . കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഖജനാവിന് ആശ്വാസമാണ്. അടുത്ത സാമ്ബത്തികവര്‍ഷത്തെ ചെലവില്‍ നിന്ന് 4000 കോടിയെങ്കിലും കുറയും. . പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിക്കുകീഴില്‍ വരുന്ന 3.65 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും.
പതിനൊന്നാം ശമ്ബള കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍പ്രായം 56-ല്‍ നിന്ന് 57 ആക്കണമെന്നു ശുപാര്‍ശ ചെയ്തിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും പെന്‍ഷന്‍പ്രായം അന്‍പത്തെട്ടായോ അറുപതായോ ഉയര്‍ത്തിയതുകൊണ്ട് യാതൊരു അപകടവും വരാനില്ല. സര്‍ക്കാര്‍ സര്‍വീസില്‍ ഒരുവര്‍ഷം ശരാശരി ലഭിക്കുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ ഒഴിവുകളാണ് മൊത്തം തൊഴിലില്ലായ്മയ്ക്കും പരിഹാരമെന്ന മട്ടില്‍ അശേഷം യുക്തിയില്ലാത്ത വാദഗതികളാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ വിഘാതം.
തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരുടെ സംഖ്യ ഇവിടെ കൂടുതലാണെന്നത് സത്യമാണ്. എന്നാല്‍ ഒരുവര്‍ഷം ഇവരില്‍ എത്രപേര്‍ക്കാണ് നിയമനം ലഭിക്കുന്നത് ? ഒരു ശതമാനം പോലും വരില്ല ആ സംഖ്യ. മറ്റു മേഖലകളില്‍ ലക്ഷക്കണക്കിനു യുവതീയുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും ഇപ്പോള്‍ തന്നെ പെന്‍ഷന്‍ പ്രായം 58 ആണ്. ചില സ്ഥാപനങ്ങള്‍ ഇതിനകം 60 ആക്കി കഴിഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് . പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റില്‍ നേതാക്കളുടെ സ്വന്തക്കാര്‍ക്കു വേണ്ടി വിരമിക്കല്‍ പ്രായം സര്‍ക്കാര്‍ നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാരണം മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരുന്നതിനാല്‍ ഓണ്‍ലൈനായാണ് അന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്‍ അല്‍ഫോന്‍സ് രാജു, സിപിഎം പാര്‍ട്ടിയുടെ പാളയം ഏരിയ സെക്രട്ടറിയുടെ ഭാര്യ പ്രേമലത തുടങ്ങി വിവിധ സിപിഎം ബന്ധുക്കള്‍ക്ക് സര്‍വ്വീസില്‍ തന്നെ തുടരാനുള്ള വഴിയാണ് സര്‍ക്കാര്‍ ഒരുക്കി കൊടുത്തത്. ധന, നിയമ വകുപ്പുകളുടെ എതിര്‍പ്പു മറികടന്നു നടപ്പാക്കുന്ന തീരുമാനം മന്ത്രിസഭാ യോഗവും തത്വത്തില്‍ അംഗീകരിച്ചതാണ്.
കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം 900 കോടി കിട്ടിയെങ്കിലും അത് ഒന്നിനും തികയില്ലായെന്നാണ് അറിയുന്ന വിവരം. ചെലവാക്കാന്‍ പണമില്ലാതെ സംസ്ഥാന ഖജനാവ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന ആശങ്ക ഇപ്പോഴും ഉണ്ട്. . അവധി ദിവസങ്ങള്‍ക്ക് ശേഷം നികുതി വിഹിതം ഉള്‍പ്പടെയുള്ള വരുമാനം ഖജനാവില്‍ എത്തി തുടങ്ങി. പ്രതീക്ഷിച്ച തുക കിട്ടിയില്ലെങ്കില്‍ ട്രഷറിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഓണക്കാലത്ത് 15,000 കോടി ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തില്‍ മുന്നോട്ടുള്ള പോക്ക് പരുങ്ങലിലാണ്. . ധനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ജി എസ് ടി വിഹിതം ഇനി കിട്ടേണ്ടതായുണ്ട്.. ഇത് കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകും. ആര്‍ബിഐ അനുവദിച്ച വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സായ 1683 കോടി കേരളം എടുത്തിരുന്നു. ഇനി ഇത്രയും തുക തന്നെ ഓവര്‍ ഡ്രാഫ്റ്റായി എടുക്കാം. ചെലവിനാവശ്യമായ പണം ഖജനാവിലില്ലാതെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ചെലവിനു മേല്‍ രഹസ്യമായി വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടന്ന അഭ്യൂഹവും നില്‍ക്കുന്നുണ്ട്. ഓണ്‍ലൈനായി ബില്ല് സമര്‍പ്പിച്ചാലും ഇന്ററ്റേഡ് ഫിനാന്‍സ് മാനേജ്മെന്റ് സംവിധാനം വഴി ഇത് സാധ്യമാകും. ബില്ല് സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വകുപ്പുകള്‍ക്ക് മനസിലാകത്തുമില്ല.
എന്നാല്‍ ട്രഷറി നിയന്ത്രണം വേണ്ടി വരില്ല എന്നാണ് ധനവകുപ്പ് പറയുന്നത്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയാല്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം കടുപ്പിക്കും. നിലവില്‍ 25 ലക്ഷം രൂപയുടെ വരെ ബില്ലുകള്‍ മാറിനല്‍കുന്നതിന് നിയന്ത്രണമില്ല. ഈ പരിധി കുറയ്ക്കുന്നതും പദ്ധതി ചെലവ് നിയന്ത്രിക്കുന്നതും ഉള്‍പ്പടെയുള്ളവ നടപ്പിലാക്കുമെന്നാണ് അറിയുന്നത്.