പുതിയ കെ.പി.സി.സി പട്ടിക പുറത്തുവന്നതോടെ പല ജില്ലകളിലും മുറുമുറുപ്പ് തുടങ്ങി. പുതുമുഖങ്ങളില്‍ 50 ശതമാനം യുവാക്കളായിരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നിലവിലെ കെ.പി.സി.സി ഭാരവാഹികളെയടക്കം തഴഞ്ഞതിലും അമര്‍ഷം ഉയരുന്നുണ്ട്.
പാര്‍ട്ടി വിട്ടവരെയും പ്രായാധിക്യമുള്ളവരെയും പ്രവര്‍ത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെയും ഒഴിവാക്കിയാണ് പുതുമുഖങ്ങള്‍ക്ക് പ്രാതിനിദ്ധ്യം നല്‍കിയത്. കെ.പി.സി.സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ഒഴിവും പുതുമുഖങ്ങള്‍ക്ക് നീക്കിവച്ചു.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച, 50ല്‍ താഴെ പ്രായമുള്ള പലരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. അവരെ മറികടന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഇപ്പോഴുള്ളവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് കല്ലുകടിയായി ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാരത് ജോഡോ യാത്രയുമായി കുറച്ചുദിവസം രാഹുല്‍ഗാന്ധി കേരളത്തിലുണ്ടാവുമെന്നതിനാലാണ് പട്ടികയില്‍ അതൃപ്തിയുള്ളവര്‍ പരസ്യ പ്രതികരണത്തിന് തയ്യാറാവാത്തത്.
ഉമ്മൻചാണ്ടിയും മക്കൾ രാഷ്ട്രീയവും?
കോട്ടയം ജില്ലയിൽ നിന്ന് ചാണ്ടി ഉമ്മനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും ആക്ഷേപവും ശക്തമാണ്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്ന ആളെ ജില്ലയിൽനിന്ന് കെപിസിസി യിലേക്ക് ഉൾക്കൊള്ളിച്ചത് മറ്റൊരാളുടെ അവസരം നിഷേധിക്കുന്നത് ആണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. ഉമ്മൻ ചാണ്ടി മക്കൾ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുന്നുവെന്ന് പോലും ഇതിനെക്കുറിച്ച് ആക്ഷേപം ഉയർത്തുന്നുണ്ട്.