അഹമ്മദാബാദ്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അത്താഴം കഴിച്ചു. കെജ്‍രിവാളിന്‍റെ യാത്ര തടയാന്‍ ഗുജറാത്ത് പൊലീസ് ശ്രമിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തടയാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്‍റെ എതിര്‍പ്പ് മറികടന്ന് ഓട്ടോയിൽ തന്നെയാണ് കെജ്‍രിവാള്‍ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജ്‍രിവാള്‍ ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് അദ്ദേഹം അഹമ്മദാബാദില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതിനിടെയാണ് തന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരാമോ എന്ന് ഓട്ടോ ഡ്രൈവര്‍ വിക്രം ദന്താനി കെജ്‍രിവാളിനോട് ചോദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞാന്‍ നിങ്ങളുടെ ആരാധകനാണ്. സോഷ്യല്‍ മീഡിയയില്‍ കണ്ട വീഡിയോയില്‍, പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിങ്ങള്‍ അത്താഴം കഴിക്കാന്‍ പോയതു കണ്ടു. എന്‍റെ വീട്ടില്‍ വരാമോ?” എന്നാണ് ദന്താനി ചോദിച്ചത്.കെജ്‍രിവാള്‍ ഉടന്‍ തന്നെ ക്ഷണം സ്വീകരിച്ചു- “പഞ്ചാബിലെയും ഗുജറാത്തിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ എന്നെ സ്നേഹിക്കുന്നു. ഇന്ന് വൈകുന്നേരം ഞാന്‍ വരണോ?”

അഹമ്മദാബാദിലെ ഹോട്ടലില്‍ നിന്ന് രാത്രി 7.30ഓടെ കെജ്‍രിവാള്‍ ഇറങ്ങി. ഓട്ടോയില്‍ പുറപ്പെട്ട കെജ്‍രിവാളിനെ ഗുജറാത്ത് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ഒടുവില്‍ പൊലീസ് കെജ്‍രിവാളിനെ ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ അരികില്‍ ഇരുന്നു. രണ്ട് പൊലീസ് വാഹനങ്ങള്‍ ഓട്ടോയെ അനുഗമിച്ചു. ദന്താനിയുടെ വീട്ടില്‍ നിന്ന് അത്താഴം കഴിക്കാമെന്ന വാക്കുപാലിച്ചാണ് കെജ്‍രിവാള്‍ മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക