ജബല്‍പുര്‍: സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ജബല്‍പുര്‍ രൂപത ബിഷപ് പി.സി. സിങ്ങിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച വിദേശത്തുനിന്നെത്തിയ ബിഷപ്പിനെ മഹാരാഷ്ട്രയിലെ നാഗ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് മധ്യപ്രദേശ് പൊലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ജബല്‍പുരിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 1.60 കോടിയുടെ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ സമയം ബിഷപ് ജര്‍മനിയിലായിരുന്നു. വിദ്യാഭ്യാസ സൊസൈറ്റിയുടെ ചെയര്‍മാനായിരിക്കെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ മാസമാണ് ബിഷപ്പിനെതിരെ കേസെടുത്തത്. സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് 2004-05ലും 2011-12ലും ഫീസിനത്തില്‍ വാങ്ങിയ 2.70 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നും ദുരുപയോഗം ചെയ്തെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സൊസൈറ്റിയുടെ മുന്‍ അസി.രജിസ്ട്രാര്‍ ബി.എസ്. സോളങ്കിക്കെതിരെയും കേസെടുത്തിരുന്നു. പണം മതപരിവര്‍ത്തനത്തിനോ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനോ വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് വെള്ളിയാഴ്ച പറഞ്ഞിരുന്നു.