ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിപ്പില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 13ലേക്ക് പരിഗണിക്കാന്‍ മാറ്റുമ്ബോള്‍ തന്നെ ലാവ്‌ലിന്‍ കേസ് ഇനി മാറ്റിവെക്കാന്‍ ഇടയാകരുതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് മാറ്റിവെച്ചിട്ടുള്ളത്. പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുകയുള്ളുവെന്നാണ് വിവരം.
1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്‌എന്‍സി എന്ന കനേഡിയന്‍ കമ്ബനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്ബനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.