ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയെന്നാല്‍ സി ബി ഐ എന്ന പേര് മാത്രം ഓര്‍മ്മവന്നിരുന്നവര്‍ ഇപ്പോള്‍ ഒരു പേരുകൂടി അതിനൊപ്പം ചേര്‍ത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തില്‍ സ്വപ്ന സുരേഷും സംഘവും പ്രതികളായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഇ ഡി സജീവ ചര്‍ച്ചയായതെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടേയും ബിസിനസുകാരുടേയും കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും, റെയിഡുകളുമാണ് ഇ ഡിയെ പ്രശസ്തമാക്കിയത്.

2005ല്‍ പ്രാബല്യത്തില്‍ വന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്കായി 992 പ്രോസിക്യൂഷന്‍ പരാതികളില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം ഇതുവരെ 8,000ത്തിലധികം കാരണം കാണിക്കല്‍ നോട്ടീസ് ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഫെമ, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്‌ട് എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണങ്ങളും ഇഡിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ബോഡിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഇടപെടലില്‍ ലോകമെമ്ബാടും കള്ളപ്പണ ഇടപാടുകളും, തീവ്രവാദ ഫണ്ടിംഗുകളെയും കുറിച്ച്‌ അന്വേഷിക്കാന്‍ രാജ്യത്ത് ചുമതലയുള്ള ഏജന്‍സിയും ഇഡിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നീ പ്രവര്‍ത്തികള്‍ ഇന്ത്യ എത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കുന്നു എന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഇഡിയുടെ പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നേടിയെടുക്കുന്നതിനും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ റേറ്റിംഗ് രാജ്യത്തിന് ആവശ്യമാണ്. 2010ലാണ് ഇന്ത്യ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സില്‍ അംഗത്വം നേടിയത്.

രാജ്യത്തിനകത്ത് പല്ലും നഖവുമുള്ള ഏജന്‍സിയാക്കി ഇഡിയെ വളര്‍ത്തിയത് നോട്ടുനിരോധനമാണ്. നോട്ടുനിരോധനത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചും മറ്റും കള്ളപ്പണം വെളുപ്പിച്ചവരെ ഇഡി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കിട്ടാക്കടമായ 23000 കോടിയാണ് ഇഡിയുടെ ഇടപെടലില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിച്ചത്. ഇതിനൊപ്പം പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച്‌ രാജ്യം വിട്ട സാമ്ബത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ ആസ്തികള്‍ വിറ്റ് 15,000 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കാനും ഇഡിക്കായി. ഈ മൂന്ന് കേസുകളില്‍ മാത്രം 19,000 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക