ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവ് എന്ന് കുപ്രസിദ്ധനായ കളളന്‍ പൊലീസ് പിടിയിലായി. 5000ലധികം വാഹനങ്ങള്‍ മോഷ്‌ടിച്ചിട്ടുളള കളളന്‍ അനില്‍ ചൗഹാന്‍(52) ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഒരു വലിയ മോഷണ സംഘത്തിന്റെ തലവനുമാണിയാള്‍.
ഇയാളുടെ പേരില്‍ 180ഓളം കേസുകൾ നിലവിലുണ്ട്. എല്ലാം വാഹനമോഷണം തന്നെ. ആറ് നാടന്‍ തോക്കുകളും ഏഴ് കാട്രിഡ്‌ജുകള്‍, മോഷ്‌ടിച്ച ഒരു മോട്ടോര്‍ സൈക്കിള്‍ എന്നിവയുമായാണ് അനില്‍ ചൗഹാനെ പിടികൂടിയത്.
അസാമിലെ ഖാന്‍പൂര്‍ എക്‌സ്‌റ്റന്‍ഷനിലെ തേജ്‌പൂര്‍ സ്വദേശിയാണ് ചൗഹാന്‍. 1998മുതല്‍ വാഹനമോഷണം ഇയാളുടെ പതിവാണ്. മുന്‍പ് ഒരു സര്‍ക്കാര്‍ കോണ്‍ട്രാക്‌ടറായി ഇയാള്‍ ജോലി നോക്കിയിട്ടുണ്ടെങ്കിലും തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്‌മെന്റ് റെയ്‌ഡ് നടത്തി സ്വത്ത് വകകള്‍ പിടിച്ചെടുത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കണ്ടാമൃഗത്തിന്റെ കൊമ്ബ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഡല്‍ഹിയില്‍ അനധികൃത ആയുധവിതരണക്കാരുടെ വിവരങ്ങള്‍ അറിഞ്ഞ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടെയാണ് അനില്‍ ചൗഹാന്‍ പിടിയിലായത്.