മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അമിതവേഗതയിൽ വന്ന് ഇടത് വശത്തുകൂടി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ട്.
ഒരു സ്ത്രീയാണ് കാർ ഓടിച്ചിരുന്നതെന്നും ഇടതുവശത്ത് കൂടി മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോള (55), ഭർത്താവ് ഡാരിയസ് പണ്ടോള (60), സഹോദരൻ ജഹാംഗീർ പണ്ടോള എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലുണ്ടായിരുന്ന മിസ്ത്രിയും ജഹാംഗീറും മരിച്ചതായി പൊലീസ് അറിയിച്ചു.
ഗുജറാത്തിലെ ഉദ്‌വാഡയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു ഇവർ എന്നാണ് റിപ്പോർട്ട്.
അനഹിതയും ഭർത്താവും ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.