പുതുച്ചേരി: മകന്റെ സഹപാഠിയെ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കാരയ്ക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബാലമണികണ്ഠനാണ് മരിച്ചത്. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിലാണ് കൊടുത്താണ് വിഷം കലർത്തിയ ജ്യൂസ് പാക്ക് കുട്ടിക്ക് നൽകിയത്.
ബാലാമണികണ്ഠൻ പ്രതിയുടെ മകനേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയതാണ് നടപടിക്ക് കാരണം. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഛർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയുണ്ടെന്ന് ഡോക്ടർമാർ സംശയിച്ചതിനെ തുടർന്ന് സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ മാതാപിതാക്കളോട് ജ്യൂസിന്റെ കാര്യം പറഞ്ഞു.
ചോദ്യം ചെയ്യലിൽ കുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞ യുവതി ജ്യൂസ് പാക്കറ്റ് നൽകാൻ പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരൻ വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.