അഹ്മദാബാദ്: സ്മാര്‍ട്ഫോണ്‍ കണ്ട് ഞെട്ടിയിരിക്കയാണ് കുല്‍ദീപ് യാദവ് എന്ന 59കാരന്‍. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ചാരവൃത്തിക്കേസില്‍ പാകിസ്താനില്‍ 28 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് കുല്‍ദീപ് നാട്ടില്‍ മടങ്ങിയെത്തിയിട്ട് ഒരാഴ്ചയായിട്ടേ ഉള്ളൂ. തിരികെയെത്തിയപ്പോഴേക്കും കുല്‍ദീപിന്റെ ചുറ്റുമുള്ളതെല്ലാം മാറിയിരുന്നു. 1994ലാണ് കുല്‍ദീപിനെ പാക് സുരക്ഷ ഏജന്‍സികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞാഴ്ചയാണ് പാക് സുപ്രീംകോടതി ജയില്‍ മോചിതനാക്കിയത്. 1992ല്‍ ജോലി തേടിയാണ് ഇദ്ദേഹം പാകിസ്താനിലെത്തിയത്. രണ്ടുവര്‍ഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച കുല്‍ദീപിനെ പാക് സുരക്ഷ ഏജന്‍സികള്‍ പിടികൂടുകയായിരുന്നു. 1996ല്‍ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അന്നുമുതല്‍ ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്നു.
തീവ്രവാദവും ചാരവൃത്തിയും ചുമത്തപ്പെട്ട് ശിക്ഷയനുഭവിച്ച സരബ്ജീത് സിങും ഒപ്പമുണ്ടായിരുന്നു. പാക് ജയിലില്‍ തടവുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ സരബ്ജീത് സിങ് കൊല്ലപ്പെട്ടു. രണ്ടാഴ്ച കൂടുമ്ബോള്‍ സരബ്ജീതുമായി കൂടിക്കാഴ്ച നടത്താന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയ കാര്യവും കുല്‍ദീപ് പങ്കുവെച്ചു. ജയിലില്‍ പാക് തടവുകാരെയും ഇന്ത്യന്‍ തടവുകാരെയും വെവ്വേറെയാണ് താമസിപ്പിച്ചിരുന്നത്.
ഇത്രേം പ്രായമുള്ള താന്‍ എങ്ങനെയാണ് ജീവിക്കുക എന്നോര്‍ത്താണിപ്പോള്‍ കുല്‍ദീപിന്റെ സങ്കടം. ഇളയ സഹോദരനെയും സഹോദരിയെയും ആശ്രയിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ എന്തെങ്കിലും ധനസഹായം നല്‍കുമെന്ന പ്രതീക്ഷയിലാണ് കുല്‍ദീപ്. ഒരു തുണ്ട് ഭൂമിയും കയറിക്കിടക്കാന്‍ കൂരയും പെന്‍ഷനും ലഭിക്കുകയാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാനാവുമെന്നും ഈ 59 കാരന്‍ പറയുന്നു. ”നിരവധി വര്‍ഷം ഞാന്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. വിരമിച്ച സൈനികരെ പോലെ ഞങ്ങളെയും കണക്കാക്കി എന്തെങ്കിലും ധനസഹായം നല്‍കണം.”-ഇതാണ് കുല്‍ദീപിന്റെ ആവശ്യം.