ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാൻസ്‌ജെൻഡറെ കൊലപ്പെടുത്തി മൃതദേഹം രണ്ടു കഷണങ്ങളായി മുറിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഖജ്‌റാന സ്വദേശി നൂർ മുഹമ്മദാണ് അറസ്റ്റിലായത്. ട്രാൻസ്‌ജെൻഡറായ മൊഹ്‌സിൻ എന്ന സോയയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പ്രതിയുടെ വീട്ടിൽ നിന്ന് മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇൻഡോറിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ട്രാൻസ്‌ജെൻഡറായ സോയയാണെന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 28 മുതലാണ് ഇയാളെ കാണാതായത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൂർ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഭാര്യ പുറത്ത് പോയ സമയത്ത് സോയയുമായി സോഷ്യൽ മീഡിയ വഴി സംസാരിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. പിന്നീട് സോയയെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് സോയ ട്രാൻസ്‌ജെൻഡറാണെന്ന് പ്രതിക്ക് മനസിലായത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും നൂർ മുഹമ്മദ് സോയയെ കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപ്പെടുത്തിയെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം രണ്ടായി മുറിക്കുകയായിരുന്നു. തുടർന്ന് ഒരു ഭാഗം ബാഗിലാക്കി ബൈപാസ് റോഡിലെ കുറ്റിക്കാടിനു സമീപം ഉപേക്ഷിച്ചു. എന്നാൽ മറുഭാഗം കളയാൻ കഴിഞ്ഞില്ല. പ്രതിയുടെ വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ ഇത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.