തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ പഠനത്തിനും ജോലിക്കുമൊക്കെയായി അന്യനാടുകളിലേക്ക് പോകുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ചെറുപ്പക്കാര്‍ വഴിതെറ്റി പോകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കുഴല്‍നാടന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിദ്യാസമ്ബന്നരായ, വിദ്യഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ജോലിയില്‍ ശരാശരി 10,000 മുതല്‍ 14,000 വരെയാണ് ശമ്ബളമായി ലഭിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. ഇതിലും കൂടുതലായിരിക്കും ഇവിടെജോലി ചെയ്യുന്ന ഒരു ബംഗാളിയുടെ ശമ്ബളമെന്നും അദ്ദേഹം പരിഹസിച്ചു. ‘ഇതിനൊരു സാമൂഹിക സ്വാധീനമുണ്ട്, ചെറുപ്പക്കാര്‍ വരുമാനമുള്ള ജോലി നോക്കും. ഇന്ന് ലഹരി വസ്തുക്കള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്ന വിപണിയായി കേരളം മാറി. കാരിയേഴ്‌സായി ഒരുപാട് പേരെ കിട്ടുന്നു എന്നതാണ് ഇതിന് കാരണം. നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍, തീര്‍ച്ചയായും ഇവിടുത്തെ ചെറുപ്പക്കാര്‍ വഴിതെറ്റിപോകുമെന്നതില്‍ സംശയം വേണ്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള കോഴ്‌സാണ് നഴ്‌സിങ്. നഴ്‌സിങിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സമയത്ത് നമ്മള്‍ ഇവിടെ ഒരു സീറ്റ് പോലും വര്‍ധിപ്പിക്കാന്‍ തയ്യാറാകില്ല. എഞ്ചിനീയറിങ് ഉള്‍പ്പടെ ഡിമാന്‍ഡുള്ള എല്ലാ കോഴ്‌സുകളുടെയും കാര്യം ഇതാണ്. ഇങ്ങനെ വരുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ പഠനത്തിനായി പോകുന്നു. അങ്ങനെ ഫീസായി മുഴുവന്‍ തുകയും അങ്ങോട്ട് പോകുന്നു. എല്ലാവരും പഠിച്ച്‌ കഴിഞ്ഞ് ആ കാലഘട്ടം കഴിഞ്ഞപ്പോള്‍ ഇവിടെ മുഴുവന്‍ എഞ്ചിനീയറിങ് കോളേജ് സീറ്റുകള്‍ ഉണ്ടാക്കുകയാണ്. ഇപ്പോള്‍ 30,000- 40,000 സീറ്റുകള്‍ ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞു കിടക്കുകയാണ്. ബസ് പോയികഴിഞ്ഞ് കൈകാണിക്കുക, വെള്ളം ഒഴുകി കഴിഞ്ഞ് തട കെട്ടുക എന്ന് പറയുന്നത് പോലത്തെ പണിയാണ്.’

ഭാവിയില്‍ പ്രായമായവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. എങ്ങനെയെങ്കിലും ഈ സംസ്ഥാനത്തില്‍ നിന്ന്, രാജ്യത്തില്‍ നിന്ന് പുറത്തുപോകണം എന്നാണ് പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കേരളത്തിലെ ഒരു കുട്ടിയുടെ ശരാശരി മാനസികാവസ്ഥ. നമുക്ക് ഇവിടെ പ്രചോദനമാകാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഇല്ലാത്തതു കൊണ്ടാണ് ഇത്. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമെന്ന് പറയുന്ന ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം, വിപുലമായ സാമൂഹിക സൂചകങ്ങള്‍ ഉള്ള കേരളം, ഇതെല്ലാം എന്താണ് അവര്‍ക്ക് പ്രചോദനമാകാത്തത്? ധനമന്ത്രി എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക