ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സെപ്റ്റംബർ 13ന് സുപ്രീം കോടതി പരിഗണിക്കും.മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി ഇന്ന് പരിഗണിക്കുക. ഹൈക്കോടതി വിധിക്കെതിരെ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികൾ സമർപ്പിച്ച ഹർജിയും സുപ്രീം കോടതി പരിഗണിക്കും.
കേസ് നിരന്തരം മാറ്റിവെക്കുകയാണെന്ന് ഇന്നലെ ജസ്റ്റിസ് ലളിതിന്റെ കോടതിയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതുമൂലം സെപ്റ്റംബർ 13ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. പട്ടികയിൽ നിന്ന് ഈ കേസ് മാറ്റരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി വെറുതെവിട്ടു. കേസിലെ പ്രതികളായ കസ്തൂരി രംഗ അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2017 ഡിസംബർ 19ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഹർജിയിൽ വാദം കേൾക്കൽ നീണ്ടു. അതിനിടെ, കസ്തൂരിരംഗ അയ്യർ ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന വിധി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി ഉത്തരവ് വേണമെന്നും അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചു.