തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ആൾ അറസ്റ്റിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഐടി ഡിപ്പാർട്ട്‌മെന്റിലെ ജോലിക്കായാണ് സ്വപ്‌ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേദ്കർ സർവകലാശാലയുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സ്‌പേസ് പാർക്കിലെ നിയമനത്തിന് സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു.
യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശുപാർശ പ്രകാരം ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്‌നയ്‌ക്ക് ജോലി ലഭിച്ചു. മുംബൈയിലെ അംബേദ്കർ സർവകലാശയിൽ നിന്നുള്ള ബി.കോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്സ്വപ്ന സ്‌പേസ് പാർക്കിൽ നിയമനം നേടിയത്. സ്‌പേസ് പാർക്കിന്റെ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പറാണ് സ്വപ്‌നയെ തിരഞ്ഞെടുത്തത്. വ്യാജ സർട്ടിഫിക്കറ്റാണെന്ന് അറിഞ്ഞാണ് ശിവശങ്കർ ജോലി നൽകിയതെന്ന് സ്വപ്‌ന ആരോപിച്ചു.