ന്യൂഡൽഹി: ചൈനീസ് പൗരൻമാരുടെ നേതൃത്വത്തിൽ വായ്പ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് ഡൽഹി പൊലീസ്. ആറ് സംസ്ഥാനങ്ങളിൽ നിന്നായി 500 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഇന്ത്യക്കാരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. യു.പി. കേന്ദ്രീകരിച്ച് പ്രവർത്തിച്ചവരെ ആണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നിലെ ചൈനീസ്/ഹോങ്കോങ് പൗരന്മാർക്കായി തിരച്ചിൽ തുടരുകയാണ്.
നൂറിലധികം മൊബൈൽ ആപ്പുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇതിൽ ചില ആപ്പുകളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ക്യാഷ്‌പോർട്ട്, റുപ്പേ വേ, ലോൺ ക്യൂബ്, വൗ റുപ്പി, ജയന്റ് വാലറ്റ്, ഹായ് റുപ്പി, വാലറ്റ്‌വിൻ, ഫിഷ് ഹബ്, യെകാഷ്, ഇയാം ലോൺ, ഗ്രോട്രീ, മാജിക് ബാലൻസ്, ഫോർച്യൂൺട്രീ, സൂപ്പർകോയിൻ, റെഡ് മാജിക്, റേസ് ക്യാഷ് ആപ്പ്, പിപി മണി, രൂപ മാസ്റ്റർ, ദി ക്യാഷ് റേ, മൊബിപോക്കറ്റ്, പാപ്പാ മണി, ഇൻഫിനിറ്റി ക്യാഷ്, കെഡ്രിറ്റ് മാംഗോ, ക്രെഡിറ്റ് മാർവൽ, സിബി ലോൺ, ക്യാഷ് അഡ്വാൻസ്, എച്ച്ഡിബി ലോൺ, ക്യാഷ് ട്രീ, റോ ലോൺ എന്നീ ആപ്പുകളുടെ പേരുകൾ ഡൽഹി പൊലീസ് പുറത്തുവിട്ടു.
18 ആപ്പുകൾ നിരീക്ഷണത്തിലാണെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.പി.എസ്. മൽഹോത്ര അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച 22 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായവരെല്ലാം ഇന്ത്യക്കാരാണെങ്കിലും ആപ്പുകൾ നിയന്ത്രിക്കുന്നത് ചൈനീസ് സംഘങ്ങളാണെന്നും പിടിയിലായവർ തൊഴിലാളികളാണെന്നും ഇവർ പോലീസിസ് അറിയിച്ചിട്ടുണ്ട്.
ഹവാല, ക്രിപ്‌റ്റോ കറൻസി എന്നിവ വഴിയാണ് ഇവർ പണം തട്ടുന്നതെന്നാണ് പോലീസ് പറയുന്നത്. കേരളത്തിലുൾപ്പെടെ നിരവധി പേർ വായ്പാ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒരുപാട് പരാതികൾ ഉണ്ടായിരുന്നു.
മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെയാണ് ആപ്പുകൾ പണം കടം നൽകുന്നത്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഫോണിലെ ഡാറ്റ മോഷ്ടിക്കാനുള്ള അനുമതി ലഭിക്കും.
ഒരു തവണ പോലും പണം അടക്കാനായില്ലെങ്കിലും മോഷ്ടിച്ച ഫോണിന്റെ വിവരങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോണിലെ നമ്പരുകളിലേക്ക് ആളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുകൊടുക്കുകയാണ് വായ്പാ അപേക്ഷകരുടെ രീതി. ആപ്പ് ഉപയോക്താക്കൾക്ക് വിവിധ വ്യാജ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ ലഭിക്കുന്നു. പിന്നീട് അത് സ്വിച്ച് ഓഫ് ചെയ്യും. അതുകൊണ്ട് തന്നെ ഫോൺ നമ്പർ പിന്തുടരുന്നതിലും അന്വേഷണം നടത്തുന്നതിലും പോലീസിന് പലപ്പോഴും തിരിച്ചടി നേരിട്ടു.