വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫിന്റെ തസ്തികയും ശമ്പളവും വർധിപ്പിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ പിഎ തസ്തികയിൽ പ്രവർത്തിച്ചിരുന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ പ്രവർത്തിച്ചിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എയായും നിയമിച്ചു.
ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ഗുമസ്തനായി ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയരും. ശമ്പളം കൂടുന്നതിനനുസരിച്ച് ഇരുവരുടെയും പെൻഷനും ആനുപാതികമായി വർദ്ധിക്കും. പേഴ്‌സണൽ സ്റ്റാഫിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച സന്തോഷ് കുമാറിനെ ഒരു വർഷത്തിനുള്ളിലാണ് ഗസറ്റഡ് തസ്തികയിലേക്ക് ഉയർത്തിയത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതും അഡീഷണൽ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫീസറുടെതുമാണ്.
ഇരുവരുടെയും ശമ്പളവും തസ്തികയും വർധിപ്പിച്ച് ഈ മാസം 17ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വി.ശിവൻകുട്ടി ഓഗസ്റ്റ് രണ്ടിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം.പേഴ്‌സണൽ സ്റ്റാഫിന്റെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങിയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.